#സിമി തോമസ്'ചൂളം' സിനിമയുടെ പിന്നാമ്പുറങ്ങളിൽ നിന്നും രണ്ടു സംവിധായകർ തമ്മിലെ 'തർക്ക'ത്തിന്റെ കഥ പുറത്തു വരികയാണ്. ഒരാൾ സിനിമ സംവിധാനം ചെയ്യുമ്പോൾ, മറ്റെയാൾ അതിലെ നായകനാണ്. രമേഷ് അമ്മാനത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ, സംവിധായകൻ എം.എ. നിഷാദാണ്.
'ചൂളം' ഷൂട്ടിങ്ങിനിടെ നായകകഥാപത്രത്തെ അവതരിപ്പിക്കുന്ന എം.എ. നിഷാദിലെ സംവിധായകൻ പലപ്പോഴും ഉണർന്നു. ചില രംഗങ്ങൾ വീണ്ടും എടുക്കാമെന്ന് അദ്ദേഹം സംവിധായകൻ രമേഷ് അമ്മാനത്തിനോട് പറഞ്ഞു. പെർഫെക്ട് ഷോട്ട് എന്നായിരുന്നു അമ്മാനത്തിന്റെ പ്രതികരണം. എന്നാൽ നിഷാദ് വീണ്ടും എടുക്കാമെന്ന് തർക്കിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ നിഷാദിലെ സംവിധായകന്റെ അനുഭവസമ്പത്തിനുമുമ്പിൽ തുടക്കക്കാരനായ രമേഷ് വഴങ്ങിക്കൊടുത്തു. കൂടുതൽ മികവിൽ ഷൂട്ട് ചെയ്യുകയും ചെയ്തു.
നിഷാദ് അഭിനയിച്ച ചില രംഗങ്ങൾ വീണ്ടും എടുക്കണമെന്ന് സംവിധായകൻ രമേഷ് ആവശ്യപ്പെട്ടതും തർക്കങ്ങൾക്ക് വഴിവച്ചു. എന്നാൽ തർക്കത്തിനൊടുവിൽ നിഷാദ് എന്ന നടൻ സംവിധായകന്റെ ആവശ്യത്തിന് വഴങ്ങി. അങ്ങനെ ആരോഗ്യകരമായ തർക്കങ്ങൾക്കൊടുവിൽ 'ചൂളം' തീയേറ്ററിലെത്തിയപ്പോൾ എം.എ. നിഷാദും രമേഷ് അമ്മാനത്തും ഹാപ്പി. രണ്ട് പേരുടേയും തർക്കങ്ങൾ ഉദ്ദേശിച്ചതിലും മികവോടെ ദൃശ്യങ്ങൾ സ്ക്രീനിലെത്തിച്ചു.
എന്നെ മതിയെങ്കിൽ ഞാൻ അഭിനയിക്കാം'ലെസ്സൻസ്' എന്ന ആന്തോളജി സിനിമയിലെ 'ചൂളം' എന്ന സെഗ്മന്റിൽ നായകനായെത്തുന്നത് സംവിധായകൻ എം.എ. നിഷാദാണ്. ചിത്രത്തിന്റെ സംവിധായകൻ രമേഷ് അമ്മാനത്ത് തിരക്കഥയെല്ലാം പൂർത്തിയാക്കിയ ശേഷമാണ് കഥാപാത്രങ്ങളെ സെലക്ട് ചെയ്തത്. ഒടുവിൽ നായക കഥാപാത്രത്തെ തേടലായി. മനസ്സിൽ ഓടിയെത്തിയത് എം.എ. നിഷാദിന്റെ മുഖം. അദ്ദേഹത്തോട് കഥയുടെ വൺ ലൈൻ പറഞ്ഞു. നായകകഥാപാത്രമാകാമോ എന്ന് ചോദ്യം. പത്ത് മിനിറ്റിന് ശേഷം മറുപടി വന്നു. "ഞാൻ റെഡിയാണ്. എന്നെ മതിയെങ്കിൽ ഞാൻ അഭിനയിക്കാം."
പിന്നെ മറിച്ചൊന്നും ചിന്തിക്കാതെ സിനിമ ഷൂട്ട് തുടങ്ങുകയായിരുന്നു. സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും എം.എ. നിഷാദ് സിനിമയോട് നന്നായി സഹകരിച്ചെന്ന് സംവിധായകൻ രമേഷ് അമ്മാനത്ത് പറയുന്നു. ഒരു പുതുമുഖ സംവിധായൻ എന്ന നിലയിൽ രമേഷിന് എം.എ. നിഷാദ് എന്ന നടനിൽ പൂർണതൃപ്തിയാണ്. മുന്നോട്ടുള്ള സിനിമാപ്രവർത്തനങ്ങൾക്ക് ഈ ഒരു തുടക്കം രമേഷിന് നൽകുന്ന ഊർജ്ജവും ചെറുതല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.