ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു. നല്ല സമയം എന്ന ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തിന്റെ ടീസറില്‍ എംഡിഎംഎ ലഹരി മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസെടുക്കുകയായിരുന്നു.
“നല്ല സമയം” യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നാണ് കേസെടുത്തതിന് പിന്നാലെ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. അബ്കാരി, NDPS നിയമപ്രകാരമാണ് കേസ്.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമ തിയേറ്ററുകളിലെത്തിയത്.ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗത്തിന്റെ രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇതോടൊപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
Also Read-ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’: ലഹരിവസ്തു ഉപയോഗം പ്രോത്സാഹിപ്പിച്ചതിനെതിരെ കേസ്
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം.
നടന് ഇർഷാദാണ് ചിത്രത്തിലെ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.