നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' സിനിമ വിവാദങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യത്തില്‍ നടത്തിയ പ്രസംഗമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ പേരിനെ അനുകൂലിച്ച് ഫാദര്‍ ജെയിംസ് പനവേലില്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടിയിരിക്കുന്നത്.
ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം എന്ന് ഫാദര്‍ ചോദിക്കുന്നു. ഇതിന് മുന്‍പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട് ഈമയൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് സംയമനം പാലിച്ച ക്രിസ്ത്യാനികള്‍ ഇന്ന് വാളെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നമ്മുക്ക് ക്രിസംഘി എന്ന പേര് വീണിരിക്കുകയാണെന്ന് ഫാദര്‍ പറയുന്നു.
'നമ്മുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമ്മുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്. ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയിലാണ്' ഫാദര്‍ പറയുന്നു. അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററാണ് ഫാദര്‍ ജെയിംസ് പനവേലില്‍.
ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗത്തില്‍ നിന്ന്'രണ്ടാഴ്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വീണിട്ടുണ്ട്. ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള് ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.
ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.