കൊച്ചി: വാളയാറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധത്തിനൊപ്പം ചേർന്ന് നടനും സംവിധായകനുമായ പ്രഥ്വിരാജ് സുകുമാരൻ. ആവർത്തിച്ച് ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പ്രതിഷേധങ്ങൾ കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഒതുക്കുന്ന സമൂഹത്തെ വിമർശിക്കുകയാണ് പ്രഥ്വിരാജ്. ഇതൊരു ശീലമായി മാറിയെന്നും ഇതാണോ നമ്മൾ ചെയേണ്ടതെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റിന്റെ ഏകദേശ പരിഭാഷ:"അങ്ങനെ മറ്റൊരിക്കൽ കൂടി ആ സമയം വന്നിരിക്കുന്നു...!
ആ രണ്ടു പെണ്കുട്ടികൾക്കും, അവരുടെ കുടുംബത്തിനും, സമൂഹത്തിനു ഒന്നായും എങ്ങനെ നീതി ലഭിക്കും എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചുണ്ടാക്കിയ ഹാഷ്ടാഗുകളും വെച്ച്, ഞാനടക്കം സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് പേർ പിന്തുടരുന്ന പ്രശസ്തരായ ആളുകൾ വളരെ വികാരപരമായും, മനോഹരമായും ഒരുപാട് പോസ്റ്റുകൾ എഴുതും.
ഈ നടന്ന സംഭവത്തെക്കാൾ എന്നെ ഭയപ്പെടുത്തുന്നത്, ആവർത്തിച്ചുണ്ടാവുന്ന ഇത്തരം സംഭവങ്ങളും, ആവർത്തിച്ചു ആവർത്തിച്ചു നമ്മൾ സമാനസംഭവങ്ങളിൽ ഒരുപോലെ ഉള്ള പോസ്റ്റുകൾ എഴുതുന്നതിൽ വിദഗ്ധർ ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന വസ്തുതയാണ്. നമ്മൾക്ക് ഇത്തരം സംഭവങ്ങൾ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു, നമ്മൾ എല്ലാ സംഭവങ്ങളിലും ഒരുപോലെ കാര്യങ്ങൾ തുടങ്ങി വെച്ചു, അവസാനിപ്പിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.
Also read:
വാളയാർ: 'ഹാഷ് ടാഗ് കാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും'; ടൊവീനോ തോമസ്ശരിക്കും നമ്മൾ ഓരോ തവണയും ഇങ്ങനെ എഴുതികൊണ്ടേ ഇരിക്കണോ? നമ്മൾ പൊതുജനം ഇതു സംബന്ധിച്ച എപ്പോഴും ശബ്ദം ഉയർത്തേണ്ടതുണ്ടോ? സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ കൂട്ടമായി ശബ്ദം ഉയർത്തിയാലെ നമ്മുടെ നാട്ടിലെ ഭരണകൂട വ്യവസ്ഥിതികൾ നടപടി എടുക്കുകയുള്ളൂ എന്ന അവസ്ഥയായോ? അങ്ങനെയാണെങ്കിൽ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ എല്ലാം കൈവിട്ടുപോകുന്ന രീതിയിലേക്ക് അല്ലെ എത്തിയിരിക്കുന്നത് എന്ന് ഞാൻ ഭയപ്പെടുന്നു.
ഒരു നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും വ്യവസ്ഥാപിതമായ ഇത്തരം സംവിധാനങ്ങളോട് വിശ്വാസം ഇല്ലാത്തവർ ആയി മാറിയാൽ അവിടെ ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വിപ്ലവങ്ങൾക്ക് തുടക്കമിടും.
ഒരു പൗരൻ - പൃഥ്വിരാജ് സുകുമാരൻ."
(കടപ്പാട്: പ്രവീൺ ജോർജ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.