ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പൃഥ്വീരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയും ആടുജീവിതത്തിന് വേണ്ടി പൃഥ്വീരാജ് വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാനുള്ള ആലോചനകളിലാണ് ഇപ്പോള്‍ ബ്ലസ്സിയും സംഘവും. അതിനായി പൃഥ്വിരാജിന് വീണ്ടും ശാരീരികമായ മേക്കോവര്‍ നടത്തേണ്ടതിനാല്‍ ഡിസംബര്‍ മുതല്‍ മറ്റു തിരക്കുകളില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് താരം. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം പങ്കുവച്ചത്.
'അള്ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ഉണ്ടാവുക. ആടുജീവിതത്തിനായി മൂന്ന്് മാസത്തെ ഇടവേളയെടുക്കും. അതിനുശേഷം അള്‍ജീരിയയില്‍ 40 ദിവസത്തെ ഷെഡ്യൂളില്‍ ചിത്രീകരണം ആരംഭിക്കും. അതു കഴിഞ്ഞ് ജോര്‍ദ്ദാനിലെ ഷെഡ്യൂളും പൂര്‍ത്തിയാക്കിയേ ഇന്ത്യയിലേക്ക് മടങ്ങുകയുള്ള. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ചിത്രീകരിക്കാനുണ്ട്', പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതത്തിന്റെ ചിത്രീകരണത്തില്‍ സംഘം ജോര്‍ദ്ദാനില്‍ നേരിട്ട പ്രതിസന്ധി വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രീകരണം അവസാനിക്കവേ കോവിഡിനെത്തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്കുള്ള അന്തര്‍ദേശീയ വിമാനസര്‍വ്വീസുകളും ആ സമയത്ത് നിര്‍ത്തിയിരുന്നതിനാല്‍ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പകുതിയോടെ ചിത്രീകരണം പുനരാരംഭിച്ച സംഘം മുന്‍നിശ്ചയപ്രകാരം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മടങ്ങിയത്.
മലയാളത്തിലെ പ്രസിദ്ധ നോവലുകളിലൊന്നായ ബെന്യാമിന്റെ ആടുജീവിതമാണ് സിനിമയാവുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. കെ യു മോഹനന് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആര് റഹ്മാന് ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്.
Also Read - Oommen Chnady | 'ദി അണ്‍നോണ്‍ വാര്യര്‍' ; ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഡോക്യുമെന്ററിയായി അഞ്ച് ഭാഷകളില്‍ ; ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി
'ആലീസ് ഇൻ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്തു
എയ്സ് കോര്‍പ്പറേഷന്റെ ബാനറിൽ സുധിന്‍ വാമറ്റം സംവിധാനം ചെയ്ത 'ആലീസ് ഇന്‍ പാഞ്ചാലിനാട്' സൈന പ്ലേ ഒടിടി യിൽ റിലീസായി. ഇരുന്നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ കിംഗ് ലയര്‍, പത്ത് കല്പനകള്, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബോളിവുഡ് താരം കാമ്യ അലാവത്ത് നായികയാവുന്ന ഈ ചിത്രത്തിൽ അനില്‍ മുരളി, പൊന്നമ്മ ബാബു, കെ.ടി.എസ്. പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന് മങ്കുവ, കലാഭവന്‍ ജയകുമാര്‍, ശില്പ, ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. സുകുമാർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
അരുണ്‍ വി. സജീവ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. കള്ളന്മാരുടെ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന പാഞ്ചാലിനാട്ടിൽ നടക്കുന്ന ത്രില്ലർ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശൃവൽക്കരിക്കുന്നത്.
അൻപതിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയിൽ റഷീദ് മുഹമ്മദ് മുജീബ് മജീദ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. തീഫ് ത്രില്ലര്‍ ചിത്രമായ 'ആലീസ് ഇന്‍ പാഞ്ചാലി നാടിൽ' തസ്കരവീരന്മാരുടെ സങ്കേതമായ തിരുട്ടുഗ്രാമത്തില്‍ എത്തിപ്പെടുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇടുക്കി എറണാകുളം ജില്ലകളുടെ പശ്ചാത്തലത്തിൽ സുധിന്‍ വാമറ്റം പറയുന്നത്. എഡിറ്റിംഗ്- ഉണ്ണി മലയിൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.