ഏവർക്കും രാമായണ മാസം ആശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. രാമന്റെ 16 സ്വഭാവ സവിശേഷതകൾ എന്തെല്ലാം എന്ന് പോസ്റ്റ് ചെയ്താണ് റസൂൽ രാമായണ മാസം ആശംസിച്ചത്. 'എന്റെ എല്ലാ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും സന്തോഷകരമായ രാമായണ മാസം ആശംസിക്കുന്നു, രാമന്റെ ജീവിതത്തിൽ നിന്നുള്ള പ്രബോധനത്തിന്റെ വിശുദ്ധിയും സൗന്ദര്യവും പ്രാർത്ഥിക്കുകയും വായിക്കുകയും മനസിലാക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്ന ദിവസങ്ങൾ ആവട്ടെ. ഹാപ്പി രാമായണ ജയന്തി.' എന്ന് റസൂൽ പൂക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളും രാമായണ മാസം ആശംസിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്.
'ആത്മജ്ഞാനത്തിൻ്റെ തിരികൊളുത്തി, അഹംഭാവത്തിൻ്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം.' എന്നാണ് മോഹൻലാലിൻറെ ആശംസ.
സമാധാനവും, സന്തോഷവും, ആരോഗ്യവും നേർന്നാണ് പൃഥ്വിരാജിന്റെ ആശംസ.
Also read: കർക്കടകം: രാമായണ മാസം; മഹാകാവ്യം പാരായണം ചെയ്യേണ്ടതെങ്ങനെ?കര്‍ക്കിടത്തിൽ രാമായണം പാരായണം നടത്തുന്നതിന് ചില ചിട്ടകൾ ഉണ്ട്. കർക്കിടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം.
മാസത്തിലെ എല്ലാ ദിവസവും രാമായണപാരായണം തുടരണം. മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങൾ വിളക്കിന് മുന്നിൽ അർപ്പിച്ച് പാരായണം പൂർത്തിയാക്കുകയും ചെയ്യാം. ഒന്നാം തീയതി വായന ആരംഭിച്ചാൽ മാസാവസാനം വരെ അത് തുടരണം. എല്ലാ ദിവസവും ഒരാൾ തന്നെ വായിക്കണമെന്നില്ല സൗകര്യാർഥം മുടങ്ങാതെ പാരായണം ചെയ്യണമെന്നേയുള്ളൂ. ഇനി അതിന് സാധിക്കാത്തവർ ഒരു ദിവസമായോ, മൂന്നു ദിവസമായോ ഏഴ് ദിവസമായോ പാരായണം ചെയ്തു തീർക്കാറുണ്ട്.
പ്രഭാതത്തിൽ നിലവിളക്ക് തെളിയിച്ച് ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യാൻ. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ല.
കർക്കടക മാസത്തിൽ നിത്യേന വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നത് ഉത്തമമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം.
ഓരോദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ചു കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. വലതുഭാഗത്തു ശുഭസൂചനയുള്ള രണ്ടുവരികൾ മൂന്നുതവണ വായിച്ചു നിർത്തുകയുമാവാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.