സിനിമയിലെ രംഗങ്ങള്‍ ‘ബ്ലര്‍’ ( ദൃശ്യങ്ങളെ മങ്ങലോടെ കാണിക്കുക ) ചെയ്ത് കാണിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അനുവദിക്കുന്നില്ലെന്ന പരാതിയുമായി സംവിധായകര്‍. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനാണ് പ്രശ്നം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൗന്ദര്യാത്മകമായും സാങ്കേതികപരമായും സംവിധായകര്‍ പരക്കെ ഉപയോഗിച്ചു വരുന്ന BLUR എന്ന സിനിമയുടെ എഡിറ്റിങ്ങ് ഭാഷാ പ്രയോഗത്തെ പൂർണ്ണമായും തള്ളിക്കളയുന്ന തീരുമാനമാണ് സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. വ്യക്തമായ ഒരു ഉത്തരവില്ലാതെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ മാറ്റം സ്വമേധയാ കൈക്കൊണ്ടിരിക്കുന്നതെന്ന് ഫെഫ്ക ആരോപിക്കുന്നു.
വയലൻസ് ദൃശ്യങ്ങൾ, മദ്യപാന രംഗങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ ഉള്ളതും എന്നാൽ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാൻ സംവിധായകർ മടിക്കുന്നതുമായ കാര്യങ്ങൾ BLUR ചെയ്ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോൾ സെൻസർ ബോർഡ് അംഗീകരിക്കുന്നില്ലെന്നാണ് സംവിധായകരുടെ പരാതി.
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വിഷയത്തിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ ആശങ്കയും എതിർപ്പുമറിയിച്ച് ഉത്തരവാദപ്പെട്ടവരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. പുതിയ സിനിമകളുമായി സെൻസറിങ്ങിന് സമീപിക്കുന്ന എല്ലാ സംവിധായകരും മേൽപ്പറഞ്ഞ വിഷയങ്ങളെ കുറിച്ച് ആവശ്യമായ ജാഗ്രത പുലർത്തണമെന്ന് പ്രസിഡന്‍റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജിഎസ് വിജയനും യൂണിയന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.