കൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. ഷാനവാസ് സംവിധാനം ചെയ്ത 'സുഫിയും സുജാതയും' എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഹൃദയമിടിപ്പ് ഉണ്ട്. ദയവായി പ്രാര്‍ഥിക്കുക, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു കുറിപ്പില്‍ പറഞ്ഞു.
അതേസമയം സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അവരുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ ഷാനവാസ് മരിച്ചതായി പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. പിന്നീട് പോസ്റ്റ് ഫെഫ്ക പേജിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസാണ് സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂര്‍ കെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരായിരുന്നു.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽവെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. 'കരി'യാണ് ആദ്യ ചിത്രം. ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കരി.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ 'സൂഫിയും സുജാതയും' വിജയമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.