ഡെന്നീസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുക എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല.
1980കളിലാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്.
ഇണങ്ങിയും പിണങ്ങിയും പിന്നെയും ഇണങ്ങിയും
ജീവിച്ചു തീർത്തത് ഏകദേശം 40ലേറെ വർഷങ്ങൾ.
കഴിഞ്ഞ മേയ് പത്തിന് വിടപറയുന്നത് വരെ.
ഓർമ്മയുടെ ആ പാരാവാരത്തിലേയ്ക്കിറങ്ങാതെ
ഇന്നിവിടെ പ്രദർശി പ്പിക്കുന്ന ന്യൂഡെൽഹി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്
ഡെന്നീസിനെക്കുറിച്ച് സംസാരിക്കാം എന്നാണ്
ഞാൻ കരുതുന്നത്.
ഡെന്നീസിനെക്കുറിച്ചു പറയുമ്പോൾ
നമ്മൾ എടുത്തു പറയാറുള്ള രണ്ട് ചിത്രങ്ങളുണ്ട്.
ന്യൂഡെൽഹിയും രാജാവിന്റെ മകനും.
രാജാവിന്റെ മകൻ ഒരു താരോദയത്തിന് കാരണമായെങ്കിൽഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി .
ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമാണ് ന്യൂഡെൽഹിയുടേത്.
കാരണം മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമാണ് ന്യൂഡെൽഹി.
ഏതോ പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണ നാളുകൾ.
കൊടുത്ത അഡ്വാൻസ് തുക തിരിച്ചുവാങ്ങാൻ
പ്രൊഡ്യൂസേഴ്സ് മമ്മൂട്ടിയുടെ വീട്ടിൽ
ക്യൂ നിന്ന നാളുകൾ. പക്ഷെ ആ പരാജയങ്ങളൊന്നും കാര്യമാക്കാതെ മമ്മൂട്ടിയെ വച്ച്
അതേ ടീമിനെതന്നെ വച്ച് ഒരു മെഗാ പ്രോജക്റ്റ് ചെയ്യാൻ ഒരു പ്രൊഡ്യൂസർ മുന്നോട്ടു വന്നു.
ജൂബിലി ഫിലിംസ് ജോയ് തോമസ്.
ന്യൂഡെൽഹിയുടെ ആദ്യ ചർച്ചകൾ നടന്നത്
ഇവിടെ കോവളത്ത് സമുദ്ര ഹോട്ടലിൽ വച്ചായിരുന്നു
കടലിന് അഭിമുഖമായുള്ള കോട്ടേജിന്റെ ബാൽക്കണിയിലിരുന്ന് കഥകേട്ട് ജോഷിസാർ ആദ്യ അഭിപ്രായം പറഞ്ഞു. കേരളത്തിന്റെ പശ്ചാത്തലത്തിൽ
ഈ കഥ പറഞ്ഞാൽ വിശ്വസനീയമായിരിക്കില്ല.
കഥ ന്യൂഡെൽഹിയുടെ പശ്ചാത്തലത്തിലായത്
അങ്ങിനെയാണ്.
എക്സ്ക്ലൂസീവ് ന്യൂസിന് വേണ്ടി സെലിബ്രിറ്റികളെ കൊല്ലുന്ന അല്ലെങ്കിൽ കൊല്ലിക്കുന്ന ഒരു പത്രാധിപർ.
അത്ര പരിചിതമല്ലാത്ത ഒരു കഥയും കഥാപരിസരവും
ഒത്തിരി ടഫായിരുന്നു സ്ക്രിപ്പ്റ്റിങ്.
പക്ഷെ അതിനേക്കാൾ വലിയ ചലഞ്ച്
മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷനായിരുന്നു.
കണ്ടാൽ കൂകിയിരുന്ന മമ്മൂട്ടിയെ കണ്ടാൽ കൂകാൻ തോന്നാത്ത തരത്തിൽ അവതരിപ്പിക്കുക
സ്ക്രിപ്റ്റിലെ ബ്രില്ലിയൻസായിരുന്നു അത്.
കയ്യും കാലും തല്ലി ഒടിച്ച് വികലാംഗനാക്കപ്പെട്ട്
കണ്ണടച്ചില്ല് പോലും പൊട്ടിയ അവശനായ മമ്മൂട്ടി.
പോരാത്തതിന് തല്ലി ഒടിച്ച കൈയ്യിൽ മധുരം വച്ചുകൊടുത്ത് ദേവൻ വീണ്ടും ഉപദ്രവിക്കുക കൂടി ചെയ്തപ്പോൾ ഇനി എന്തും തിരിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർ മമ്മൂട്ടിയുടെ G K യ്ക്ക് അനുവദിച്ചു കൊടുത്തു.
കാണാനുള്ള സിനിമ.
നിങ്ങളിൽ പലരും കണ്ടിട്ടുള്ള സിനിമ.
കഥ ഞാൻ നീട്ടിപ്പറയുന്നില്ല.
ഡെന്നീസിലേയ്ക്ക് വരാം.
സാഹിത്യത്തിന്റെ അലങ്കാരങ്ങളോ തൊങ്ങലുകളോ
ഇല്ലാത്ത എഴുത്തായിരുന്നു ഡെന്നീസിന്റേത്.സിനിമയ്ക്ക് അതിന്റെ ആവശ്യവുമില്ല.Spontaneous ആയിരുന്നു ആ എഴുത്തെല്ലാം.സ്പൊണ്ടേനിറ്റി brilliance ന്റെ ലക്ഷണമാണ്.
മരിയാ ഞാൻ സുന്ദരമായ ഒരു സ്വപ്നത്തിന്റെ intoxication ൽ ആണെന്ന് പറയാൻ ഡെന്നീസ് ഏറെയൊന്നും ആലോചിച്ച് കാണുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതെല്ലാം എനിക്കെങ്ങിനെ അറിയാമെന്ന് ചോദിച്ചാൽ ഞാൻ അന്നെല്ലാം ഡെന്നീസിന്റെ
സന്തത സഹചാരിയും Scripting ൽ അസിസ്റ്റന്റുമായിരുന്നു. സ്വന്തം കൈകൊണ്ട് ഡെന്നീസ് ഒരു സ്ക്രിപ്റ്റും എഴുതിയിട്ടില്ല.
Spontaneity സ്ക്രിപ്റ്റിൽ മാത്രമല്ലഡെന്നീസിന്റെ സംസാരവും അങ്ങിനെ തന്നെയായിരുന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെയായിരുന്നു മറുപടികൾ. സിനിമാ നഗരമായ കൊച്ചിയിൽ നിന്ന്
ഏറ്റുമാന്നൂർക്ക് താമസം മാറ്റാൻ തീരുമാനിച്ച
ഡെന്നീസിനെ discourage ചെയ്യാൻ ശ്രമിച്ച ഞങ്ങളോട് ഡെന്നീസ് പറഞ്ഞു.
"പാപ്പനംകോട് ലക്ഷ്മണൻ മരിക്കും വരെ താമസിച്ചിരുന്നത് പ്രസാദ് സ്റ്റുഡിയോയുടെ മുന്നിലായിരുന്നു.അതുകൊണ്ട് ഒരു പടവും ആരും കൊണ്ട് കൊടുത്തില്ല." ന്യൂഡെൽഹി സൂപ്പർ ഹിറ്റായി ഞങ്ങളെല്ലാം
സന്തോഷത്തിൽ ആറാടി നില്ക്കുമ്പോൾ
അതിലൊന്നും അത്ര സന്തോഷം തോന്നാതിരുന്ന
ഒരു സംവിധായക സുഹൃത്ത് പറഞ്ഞു.
"Subject എല്ലാം ഗംഭീരം.പക്ഷെ ജോഷീടെ takings പോര."
ഞങ്ങൾ ഞെട്ടി. മണിരത്നം വരെ പടം കണ്ട്
അഭിനന്ദനം അറിയിച്ചു നിൽക്കുന്ന സമയം.
"വിശ്വനാഥൻ...ഈ വിശ്വത്തിന്റെ മുഴുവൻ നാഥൻ
Media God….ഏറ്റവും ക്രൂഷ്യലായ ആ സീനിൽ മമ്മൂട്ടിയുടേയും സുമലതയുടേയും back ground വച്ചിരിക്കുന്നത് പാർലമെന്റ് ഹൗസാണ്.ക്യാമറ low angle വച്ച് ആകാശമല്ലെ കാണിക്കേണ്ടത്",
ഡെന്നീസിന്റെ മറുപടി."വണ്ടീം പിടിച്ച് ഡെല്ലീ ചെന്നിട്ട് ആകാശോം എടുത്തിട്ട് പോരണമല്ലെ.....ആകാശമെടുക്കാനാണെങ്കിൽ വല്ല ഭരണങ്ങാനത്തും ഷൂട്ട് ചെയ്താൽ പോരെ"
കഴിഞ്ഞ മേയ്10നായിരുന്നു ഡെന്നീസിന്റെ അപ്രതീക്ഷിതമായ വിയോഗം. ജോഷി സാറാണ് വിളിച്ചു പറഞ്ഞത്.
ബാത്ത് റൂമിൽ കുഴഞ്ഞു വീണെന്നും
ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോയിരിക്കയാണെന്നും
കോവിഡിന്റെ മൂർദ്ധന്യം. ട്രാവല്‍ പെര്‍മിഷന്‍ കിട്ടിയില്ല.
കാണാൻ പോലും കഴിഞ്ഞില്ല.
പക്ഷെ ഇന്നും എന്തെങ്കിലും ഒരു കാര്യമുണ്ടായാൽ
മനസ്സിലോർക്കും ഡെന്നീസ്സുണ്ടായിരുന്നെങ്കിൽ
ഇപ്പോൾ ഒരു വിളി വന്നേനെ എന്ന്.
ആ വിളികളാണ് നിലച്ചത്.
ഡെന്നീസിനെ സ്മരിക്കാൻ
ഇങ്ങിനെ ഒരു വേദി ഒരുക്കിയതിന്
ഞങ്ങൾ എല്ലാവരുടേയും പേരിൽ
ചലച്ചിത്ര അക്കാഡമിയോട്
നന്ദി രേഖപ്പെടുത്തുന്നു.
(വിടപറഞ്ഞ ചലച്ചിത്രകാരന്‍ ഡെന്നീസ് ജോസഫിനെ അനുസ്മരിക്കുന്നതിന്‍റെ ഭാഗമായി ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന ന്യൂഡല്‍ഹി സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തോടനുബന്ധിച്ച് ഡെന്നിസ് ജോസഫിന്‍റെ അടുത്ത സുഹൃത്തും ഗാനരചയിതാവുമായ ഷിജു ചക്രവര്‍ത്തി നടത്തിയ പ്രസംഗം)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.