മുംബൈ: 'താഴ്‌വാര'ത്തിലെ രാഘവനായി മലയാളത്തെ വിസ്മയിപ്പിച്ച സിനിമ, ടെലിവിഷൻ താരം സലിം ഘൗസ് (Salim Ghouse) അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിവച്ചായിരുന്നു അന്ത്യം. 1990 ല്‍ ഭരതന്റെ ക്ലാസിക് ചിത്രം താഴ്‌വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രവുമായി മോഹന്‍ലാലിനൊപ്പം മല്‍സരിച്ചഭിനയിച്ചു. മോഹൻലാലിന്റെ ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത 'വെട്രിവിഴ' എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി തിളങ്ങി.
ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്. 'തലേ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം കഷ്ടപ്പാട് ഇതുവരെ അനുഭവിച്ചില്ല. മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പലമുഖങ്ങളുള്ള ഒരു നടനാണ്. ആയോധന കലാകാരൻ, നടൻ, സംവിധായകൻ, അടുക്കളയിലും മികച്ച പാചകക്കാരനായിരുന്നു അദ്ദഹം'- അനീറ്റ പറഞ്ഞു.
1978ൽ സ്വർഗ് നരക് സിനിമയിലൂടെയാണ് ഘൗസ് വെള്ളിത്തിരയിലെത്തിയത്. പിന്നാലെ ചക്ര (1981), സാരാൻശ് (1984), മോഹൻ ജോഷി ഹാസിർ ഹോ! (1984) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. മൻതാൻ, കലിയുഗ്, ത്രികാൽ, അഘാത്, ദ്രോഹി, തിരുട തിരുട, സർദാരി ബീഗം, കൊയ്‌ല, സോൾജിയർ എന്നീ സിനിമകളിലും ഘൗസ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ടെലിവിഷൻ രംഗത്തും അറിയപ്പെടുന്ന മുഖമായിരുന്നു. ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്ന ടിവി പരമ്പരയിൽ രാമൻ, കൃഷ്ണൻ, ടിപ്പു സുൽത്താൻ എന്നീ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. കിം, ദി പെർഫെക്റ്റ് മർഡർ, ദി ഡിസീവേഴ്‌സ്, ദി മഹാരാജാസ് ഡോട്ടർ, ഗെറ്റിംഗ് പേഴ്‌സണൽ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രോജക്ടുകളുടെയും ഭാഗമായിട്ടുണ്ട്.
English Summary: Film and TV actor Salim Ghouse passed away on Thursday in Mumbai after suffering a cardiac arrest. He was 70. The last rites of the actor were performed early on Thursday morning.Salim Ghouse’s wife Anita Salim confirmed her husband’s death.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.