• HOME
  • »
  • NEWS
  • »
  • film
  • »
  • Oscar 2023 | 'എലിഫന്റ് വിസ്‌പറേഴ്‌സ്': തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്‌കാർ തിളക്കം

Oscar 2023 | 'എലിഫന്റ് വിസ്‌പറേഴ്‌സ്': തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്‌കാർ തിളക്കം

തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിന്റെ മനോഹരവും പ്രകൃതിദത്തവുമായ ചുറ്റുപാടുകളും ഡോക്യുമെന്ററി ദൃശ്യവത്കരിക്കുന്നു

  • Share this:

    അഭിമാനം കൊണ്ട് രാജ്യം തലയുയർത്തി നിൽക്കുന്ന ദിവസമാണിന്ന്. 95-ാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഡോക്യുമെന്ററി ഷോർട്ട് സബ്ജക്‌ട് വിഭാഗത്തിൽ വിജയിച്ച ആദ്യ ഇന്ത്യൻ പ്രൊഡക്ഷനായി ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ തിരഞ്ഞെടുക്കപ്പെട്ടു. നവാഗതയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണിത്. ‘ഹൗലൗട്ട്’, ‘ഹൗ ഡു യു മെഷർ എ ഇയർ?’, ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’, ‘സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ്’ എന്നീ ചിത്രങ്ങളെയെല്ലാം മറികടന്നാണ് ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ ഈ നേട്ടം കരസ്ഥമാക്കിയത്.

    “നമ്മളും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിനും, തദ്ദേശീയ സമൂഹങ്ങളോട് ഉണ്ടാകേണ്ട ബഹുമാനത്തിനും, മറ്റ് ജീവജാലങ്ങളോടുള്ള സഹാനുഭൂതിയ്ക്കും സഹവർത്തിത്വത്തിനും വേണ്ടി സംസാരിക്കാനാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്,” ഗോൺസാൽവസ് തന്റെ അവാർഡ് സ്വീകരിച്ച് കൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞു. “ദി എലിഫന്റ് വിസ്‌പറേഴ്സ്” 39 മിനിറ്റ് സമയം കൊണ്ട് ഉപേക്ഷിക്കപ്പെട്ട രണ്ട് ആനക്കുട്ടികളായ രഘുവും അമുവും അവയുടെ സംരക്ഷകരായ ബൊമ്മനും ബെല്ലിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് വരച്ച് കാട്ടുന്നത്.


    തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിന്റെ മനോഹരവും പ്രകൃതിദത്തവുമായ ചുറ്റുപാടുകളും ഡോക്യുമെന്ററി ദൃശ്യവത്കരിക്കുന്നു. ഈ സിനിമ മൃഗ-മനുഷ്യ ബന്ധത്തിന്റെയും സഹവർത്തിത്വത്തിനുള്ള അവരുടെ കഴിവിന്റെയും ശ്രദ്ധേയമായ ആഖ്യാനം മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ നീണ്ട പാരമ്പര്യത്തെക്കുറിച്ചും കൃത്യമായ കാഴ്ച കൂടി നൽകുന്നു.

    Also Read- സുസ്ഥിര വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം; ഓസ്കർ നേടിയ ‘എലിഫന്റ് വിസ്പറേഴ്‌സിന്’ പ്രധാനമന്ത്രിയുടെ അഭിനന്ദനം

    മുതുമല നാഷണൽ പാർക്കിനെക്കുറിച്ചറിയാം

    ടൂർ മൈ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കോയമ്പത്തൂരിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ്, തമിഴ്‌നാട്ടിലെ കൊങ്ങുനാട് പ്രദേശത്ത് നീലഗിരി ജില്ലയിൽ നീലഗിരി കുന്നുകളുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് മുതുമല ദേശീയോദ്യാനം അഥവാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കർണാടക, കേരള സംസ്ഥാനങ്ങളുമായുള്ള അതിർത്തികൾ കൊണ്ട് ഈ വന്യജീവി സങ്കേതത്തെ അഞ്ച് ശ്രേണികളായി തിരിച്ചിരിക്കുന്നു: മസിനഗുഡി, തേപ്പക്കാട്, മുതുമല, കാർഗുഡി, നെല്ലാക്കോട്ട.

    വടക്ക് ബന്ദിപ്പൂർ ദേശീയോദ്യാനവും നാഗർഹോള ദേശീയോദ്യാനവും, പടിഞ്ഞാറ് വയനാട് വന്യജീവി സങ്കേതവും, തെക്ക് മുകുർത്തി ദേശീയോദ്യാനവും സൈലന്റ് വാലി ദേശീയോദ്യാനവുമാണ് ഇതിന്റെ അതിർത്തികൾ. ഈ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, റിസർവ് വനങ്ങൾ എന്നിവ ഏകദേശം 3,300 ചതുരശ്ര കിലോമീറ്റർ വനമേഖലയായി വ്യാപിച്ച് കിടക്കുകയും 1800 എണ്ണം മുതൽ 2300 എണ്ണം ആനകളുടെ ആവാസകേന്ദ്രം കേന്ദ്രം കൂടിയാണ്.

    Also Read-  ‘ഇന്ത്യന്‍ കഥകള്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള കഴിവുണ്ട്’: ഓസ്‌കാര്‍ നേട്ടത്തില്‍ ‘എലിഫെന്‌റ് വിസ്പറേഴ്സ്’ സംവിധായിക

    മുതുമല ദേശീയോദ്യാനം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ്. മുതുമല ദേശീയോദ്യാനത്തിൽ ഏകദേശം 80 ബംഗാൾ കടുവകൾ ഉൾപ്പെടെ 55 ഇനം മൃഗങ്ങളുണ്ട്. മാൻ, ഇന്ത്യൻ ആന, ബംഗാൾ കടുവ, വരയുള്ള കഴുതപ്പുലി, ഗോൾഡൻ കുറുക്കൻ, ബോണറ്റ് മക്കാക്ക്, പുള്ളിപ്പുലി, കാട്ടുപൂച്ച എന്നിവയാണ് സന്ദർശകർക്ക് ഇവിടെ കാണാനാകുന്ന ജീവികൾ. ഇന്ത്യൻ ജയന്റ് അണ്ണാൻ, പറക്കുന്ന അണ്ണാൻ, എലികൾ എന്നിവ ഇവിടെ കാണപ്പെടുന്ന മറ്റ് ജീവികളാണ്. ഉരഗങ്ങളിൽ ഏഷ്യൻ പിറ്റ് വൈപ്പർ, സ്പെക്റ്റാക്കിൾഡ് കോബ്ര, പെരുമ്പാമ്പ്, പറക്കുന്ന പല്ലികൾ, ക്രെയ്റ്റുകൾ, മോണിറ്റർ പല്ലികൾ എന്നിവയും ഉണ്ട്. മുതുമല വനമേഖലയിൽ മുള, പ്രകൃതിദത്ത തേക്ക്, അരഡേഷ്യ, റോസ്‌വുഡ്, ചന്ദനം, മാവ്, പുളി, അരയാൽ, കറുവാപ്പട്ട, ഇഞ്ചി, കുരുമുളക്, മഞ്ഞൾ എന്നിവ സമൃദ്ധമായി വളരുന്നു.

    എലിഫന്റ് വിസ്‌പറേഴ്സിനെക്കുറിച്ച്

    കാർത്തികി ഗോൺസാൽവസ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സിഖ്യ പ്രൊഡക്ഷൻസാണ്, 2022 നവംബർ 9 ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പ്രശസ്തമായ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലായ ജാഗ്രൻ DOC NYC ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2022 ഡിസംബർ 8-ന് നെറ്റ്ഫ്ലിക്സിൽ ലോകം മുഴുവൻ സംപ്രേക്ഷണം ചെയ്തു, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ബൊമ്മൻ, ബെല്ലി എന്നീ ദമ്പതികളുടെയും അവരുടെ പ്രിയപ്പെട്ട ആനയുടെയും ഹൃദ്യമായ ആഖ്യാനം ആകർഷിച്ചു. അതിമനോഹരമായ ഛായാഗ്രഹണത്തിനും, ഹൃദ്യമായ കഥാസന്ദർഭത്തിനും അനുകമ്പയുടെയും വിവേകത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ സന്ദേശത്തിനും ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസകൾ ചൊരിഞ്ഞു. ആനകളെ ബുദ്ധിയുള്ള മൃഗമായി ആളുകൾ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഗോൺസാൽവസ് പറഞ്ഞു.

    Published by:Naseeba TC
    First published: