ദ കേരള സ്‌റ്റോറി മുസ്ലിം വിഭാഗത്തിനെതിരായി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന വാദം തള്ളി നിർമാതാവ് വിപുൽ ഷായും സംവിധായകൻ സുദിപ്‌തോ സെന്നും. ഹിന്ദി സിനിമകളിൽ മറ്റു മതങ്ങളിൽപ്പെട്ട വില്ലന്മാരും ധാരാളമുണ്ടായിട്ടുണ്ടെന്നും, കേരള സ്റ്റോറിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതെന്തിനാണെന്നും വിപുൽ ഷാ പത്രസമ്മേളനത്തിൽ ചോദിച്ചു. മുംബൈയിൽ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു പരാമർശം.
സിനിമയിലെ വില്ലൻ ഏതെങ്കിലുമൊരു മതവിഭാഗത്തിൽ നിന്നുള്ളയാളാകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് വിപുൽ ഷാ ചോദിക്കുന്നു. ‘ഷോലെയിലെ വില്ലൻ ഗബ്ബർ സിംഗ് ആയിരുന്നു. അതിനർത്ഥം രമേഷ് സിപ്പി സാബ് സിംഗ് സമൂഹത്തിനെതിരാണെന്നാണോ? സിങ്കം എന്ന സിനിമയിലെ വില്ലൻ ഒരു ഹിന്ദുവായിരുന്നു. അതിർത്ഥം ഹിന്ദുക്കളെല്ലാം മോശക്കാരാണെന്നല്ലല്ലോ. ഞങ്ങളുടെ കാര്യത്തിൽ മാത്രം ഇങ്ങനെ പക്ഷപാതപരമായി പെരുമാറുന്നത് എന്തുകൊണ്ടാണ്? കുറ്റവാളികളെക്കുറിച്ചു മാത്രമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. അതിനീ വിദ്വേഷം എന്തിനാണ്?’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് വിപുൽ ഷാ പറഞ്ഞു.
തെറ്റുകൾ തിരിച്ചറിഞ്ഞ് മനസ്സുമാറിയ ഒരു മുസ്ലിം കഥാപാത്രം പോലും കേരള സ്‌റ്റോറിയിൽ ഇല്ലാത്തതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന്, തങ്ങൾ അത്തരമൊരു ബാലൻസിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ഉത്തരം. ‘അങ്ങനെ ബാലൻസിംഗ് ആക്ട് ചെയ്യാനല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. ലോകം മുഴുവൻ ഇതിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ ഒരു മതത്തെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്ന് ഊഹിക്കുന്നത് ശരിയല്ലല്ലോ. യഥാർത്ഥത്തിൽ ഞങ്ങൾ ഇസ്ലാം മതത്തിന് ചെയ്തിരിക്കുന്നത് വലിയ സേവനമാണ്.’ സുദിപ്‌തോ സെൻ പറഞ്ഞു.
കേരളത്തിന് അതിമനോഹരമായ ഒരു ഭാഗമുണ്ടെങ്കിലും, തീവ്രവാദ ശൃംഖലകളുടെ കേന്ദ്രമായ മറ്റൊരു ഭാഗവുമുണ്ടെന്ന് മറക്കരുതെന്നും സുദിപ്‌തോ സെൻ കൂട്ടിച്ചേർത്തു. ‘കേരളത്തിനകത്തു തന്നെ രണ്ട് വ്യത്യസ്ത കേരളങ്ങൾ നിലനിൽക്കുന്നുണ്ട്. കായലുകളും അതിമനോഹരമായ ഭൂപ്രകൃതിയും കളരിപ്പയറ്റും നൃത്തവും ആയോധനകലകളുമെല്ലാം ചേർന്ന ഒരു പോസ്റ്റ് കാർഡ് പോലെയാണ് അതിലൊന്ന്. എന്നാൽ, മറ്റൊരു കേരളം കൂടെയുണ്ട്. മലപ്പുറം, കാസർകോഡ്, കോഴിക്കോട് എന്നീ പ്രദേശങ്ങളുൾപ്പെടുന്ന വടക്കൻ കേരളമാണത്. മംഗലാപുരം വഴി തെക്കൻ കർണാടകയുമായി ബന്ധം പുലർത്തുന്ന ഈ പ്രദേശം തീവ്രവാദ ശൃംഖലകളുടെ ഒരു കേന്ദ്രമാണ്.’ സുദീപ്‌തോ ആരോപിച്ചു.
അദാ ശർമ കേന്ദ്രകഥാപാത്രമായെത്തുന്ന കേരള സ്റ്റോറി, കേരളത്തിൽ നിന്നുള്ള ഒരു ഹിന്ദു യുവതിയുടെ കഥയാണ് പറയുന്നത്. ഇസ്ലാമിലേക്ക് മതംമാറ്റപ്പെടുന്ന യുവതി പിന്നീട് ഐഎസ്‌ഐഎസിലേക്ക് കടത്തപ്പെടുന്നതായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും ഇത്തരത്തിൽ 32,000 സ്ത്രീകളെ മതംമാറ്റി തീവ്രവാദ കൃത്യങ്ങൾക്കായി കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നായിരുന്നു കേരള സ്‌റ്റോറിയുടെ നിർമാതാക്കൾ ആദ്യം അവകാശപ്പെട്ടിരുന്നത്. വിവിധ രാഷ്ട്രീയപ്പാർട്ടികളടക്കം നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചതോടെ, ഈ പരാമർശം സിനിമയുടെ അണിയറ പ്രവർത്തകർ പിൻവലിച്ചിരുന്നു.
‘സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന 3 സ്ത്രീകളിലൂടെ, 32,000 സ്ത്രീകളുടെ കഥയാണ് ഞങ്ങൾ പറഞ്ഞത്. 32,000 എന്ന കണക്കിൽ മാത്രം ശ്രദ്ധിച്ച് ഞങ്ങളെ ആക്ഷേപിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. 3 സ്ത്രീകളിലൂടെ 32,000 സ്ത്രീകളുടെ കഥ പറയുകയാണെന്നാണ് ഞങ്ങളുദ്ദേശിച്ചത്.’ വിപുൽ ഷാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Love jihad, The Kerala Story