മലയാള സിനിമയിൽ ഇപ്പോൾ കടുവകളുടെ കാലമാണ്. സുരേഷ് ഗോപിയുടെ കടുവ പുറത്തിറങ്ങാനിരിക്കുന്നതേയൊള്ളു. പൃഥ്വിരാജിന്റെ കടുവ നാട്ടിലിറങ്ങി തീയറ്ററുകളിൽ നായാട്ട് തുടരുന്നു. ഈ ചിത്രം ഒരുങ്ങുന്ന സമയം മുതൽക്ക് തുടങ്ങിയ നിയമ പ്രശ്നങ്ങൾ ഇപ്പോഴും നീളുന്നു.
ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവ തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചന് എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സെന്‍സര്‍ ബോഡിന്റെ നിര്‍ദ്ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന് എന്ന പേര് കടുവാക്കുന്നേല്‍ കുര്യച്ചന് എന്നാക്കി മാറ്റിയാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദ്ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന് എന്ന പേരിലാണ്
ചിത്രം റിലീസ് ചെയ്തതെന്നുമാണ് കുറുവച്ചന് പറയുന്നത്. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കുറുവച്ചന് തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകള്‍ ശേഖരിക്കാനാണെന്ന് കുറുവച്ചനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് കുറുവച്ചന് ആവശ്യപ്പെട്ടിരിക്കുന്നത്. കുറുവച്ചന്റെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.