കോഴിക്കോട്: കാന്താരയിലെ വരാഹരൂപം ഗാനം കോപ്പിയടിയല്ലെന്ന് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. ‘വരാഹരൂപം’ ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
വരാഹരൂപം ഒറിജിനൽ ആണെന്നും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങളാണെന്നും താരം പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച പിന്തുക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read- കാന്താര ‘വരാഹരൂപം’ ഗാനം പകർപ്പവകാശം; ഋഷഭ് ഷെട്ടിയും നിർമാതാവും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി
തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഋഷഭ് ഷെട്ടിയും നിർമാതാവ് കിർഗന്ദൂരും മൊഴി നൽകാനെത്തിയത്. കഴിഞ്ഞ ദിവസവും ടൗൺ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
മാതൃഭൂമി മ്യൂസിക്സും തൈക്കുടം ബ്രിഡ്ജുമാണ് ഋഷഭ് ഷെട്ടിക്കും നിർമാതാവിനുമെതിരെ പരാതി നൽകിയത്. കേസിൽ ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.