ദുബായ്: ഓൺലൈൻ വൻ തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. ഓപ്പറേഷൻ ഫോക്സ് ഹണ്ടിലൂടെയാണ് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ 18 രാജ്യങ്ങളിൽ നിന്ന് 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഒമ്പതംഗ ആഫ്രിക്കന്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവർ 81 തട്ടിപ്പുകൾ നടത്തിയെന്നും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സംഘം പണം കൈമാറ്റം ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു.
64 ദശലക്ഷം ദിർഹം നീക്കിയിരുപ്പ് ഉണ്ടായിരുന്ന 1126 ക്രെഡിറ്റ് കാർഡുകൾ ഇവരിൽ നിന്നും കണ്ടെടുത്തു. തുക പിൻവലിക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ദുബായ് പൊലീസ് ഇ–ഇൻവെസ്റ്റിഗേഷൻസ് ഡെപ്യുട്ടി ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല അൽ ഷെഹി പറഞ്ഞു. തട്ടിപ്പിനായി എട്ട് ലക്ഷം ഇ–മെയിലുകൾ സംഘം ഉപയോഗിച്ചതായും കണ്ടെത്തി. ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗത്തിലെ ഇ–ക്രൈം സംഘമാണ് കുറ്റവാളികളെ വലയിലാക്കിയത്.
ലാപ് ടോപുകൾ, മൊബൈൽ ഫോണുകൾ, വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡുകൾ, മറ്റു പണമിടപാടു രേഖകൾ, വ്യാജ ഇ–മെയിൽ അക്കൗണ്ടു വിവരങ്ങൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെടുത്തതായും ദുബായ് പൊലീസ് തലവൻ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് ഇ–മെയിലുകൾ അയച്ചാണ് തട്ടിപ്പുകാർ ഇരകളെ വീഴ്ത്തിയിരുന്നത്. ജോലി ലഭിക്കാൻ വൻ തുകകൾ ആവശ്യപ്പെടുകയായിരുന്നു പതിവ്. പരാതി ലഭിച്ചതനുസരിച്ച് ദുബായ് പൊലീസ് സിഐഡി വിഭാഗം പ്രത്യേക സംഘം രൂപീകരിച്ച് ഫോക്സ് ഹണ്ട് എന്ന പേരിൽ ഓപ്പറേഷൻ ആസൂത്രണം ചെയ്യുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.