മസ്ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവരും മുതിർന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായിരുന്ന കനക്സി ഗോഖൽദാസ് ഖിംജി നിര്യാതനായി. 85 വയസായിരുന്നു. ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. അഞ്ച് പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പിനെ നയിച്ചുവരുകയായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ വളർച്ച നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാൻ പൗരത്വവും ഷേഖ് പദവിയും നൽകിയിരുന്നു. ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ഷേഖ് എന്ന വിശേഷണത്തിനും അർഹനാണ് ഖിംജി.
Also Read-- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും കോടീശ്വരനായത് പ്രവാസി മലയാളി
1936ൽ മസ്ക്കറ്റിലാണ് കനക്സി ഖിംജിയുടെ ജനനം. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1970ലാണ് 144 വർഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃ സ്ഥാനം ഏറ്റെടുത്തത്. കനക്സി ഖിംജിയുടെ നേതൃത്വത്തിലാണ് ഖിംജി ഗ്രൂപ്പ് ബിസിനസ് വൈവിധ്യവത്കരണത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. ഇന്ന് പ്രതിവർഷം ഒരു ശതകോടിയിലേറെ ഡോളറാണ് ഗ്രൂപ്പിന്റെ വിറ്റുവരവ്. കൺസ്യൂമർ ഉൽപന്നങ്ങൾ, ലൈഫ്സ്റ്റൈൽ, ഇൻഫ്രാസ്ട്രക്ചർ, പ്രൊജക്ട്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. നാനൂറിലധികം ആഗോള ബ്രാൻഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ് ഗ്രൂപ്പ്.
Also Read- ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്
ഒമാനിലെ ഇന്ത്യൻ സമൂഹത്തിനും ശ്രദ്ധേയ സംഭാവനകൾ കനക്സി നൽകിയിട്ടുണ്ട്. ഒമാനിലെ ആദ്യ ഇന്ത്യൻ സ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇന്നത്തെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ആദ്യ രൂപമായ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സ്ഥാപിക്കാനും കനക്സി മുൻകൈയെടുത്തു. ഗൾഫ് മേഖലയിൽ നിന്ന് ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചതും ഷേഖ് കനക്സിക്കാണ്.
Also Read- ജോലിക്ക് വ്യാജസർട്ടിഫിക്കറ്റ്; രണ്ടു കോടി രൂപയോളം പിഴ; കർശന നടപടിയുമായി യു.എ.ഇ സർക്കാർ
ഒമാൻ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക ചെയർമാനാണ്. കനക്സി ഖിംജിയുടെ നിര്യാണത്തിൽ ഒമാനിലെ പ്രമുഖർ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ഷേഖ് കനക്സി ഖിംജിയെന്ന് ഇന്ത്യൻ അംബാസഡർ മുനു മഹാവർ അനുസ്മരിച്ചു. ആദര സൂചകമായി ഇന്ത്യൻ സ്കൂളുകൾ വ്യാഴാഴ്ച ഓൺലൈൻ ക്ലാസുകൾക്ക് അവധി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.