ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മക്ക ഉൾപ്പെടുന്ന ത്വായിഫ് പ്രദേശത്തുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം, കൊണ്ടോട്ടി സ്വദേശി നിയാസ് മരിച്ചത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടി, ചോലമുക്ക് കരിപ്പാലക്കണ്ടി വീരാന്‍ കുട്ടി - നഫീസ ദമ്പതികളുടെ മകനാണ് നിയാസ്. നിഷാദ്, നിസാം, നിസാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മക്കയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു നിയാസ്. നിയാസ് ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ത്വായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയായി വിട്ടുകിട്ടിയാല്‍ മക്കയില്‍ മറവ് ചെയ്യുമെന്ന് ത്വായിഫ് കെ എം സി സി പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ് അറിയിച്ചു.
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യയ്ക്കും മകൾക്കും പരിക്ക്
ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര് ശിവദാസന്റെ മകന് ആര് എസ് കിരണ്‍(33) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒമാനിലെ നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കിരൺ മരിച്ചത്.
കുടുംബസമേതം ഒമാനിൽ താമസിക്കുന്ന കിരൺ സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം ഇളയ മകള്‍ തന്മയ പരിക്കേൽക്കാതെ രക്ഷപെട്ടു. കുട്ടിയെ ഒമാനിൽ തന്നെയുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. കിരണിന്റെ മൃതദേഹം നിസ്വയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദിയിൽ ഫുൾടാങ്ക് പെട്രോൾ അടിച്ച് പണം നൽകിയില്ല; ചോദ്യം ചെയ്ത മലയാളി യുവാവിന് വെടിയേറ്റു
സൗദിയിൽ വെടിയേറ്റ മലയാളി യുവാവിന് രക്ഷകരായതും മലയാളികൾ. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) വെടിയേറ്റത്. സൗദിയിലെ വാദി ദവാസിറിൽ ഓഗസ്റ്റ് 12ന് പുലർച്ചെയായിരുന്നു സംഭവം. വാദി ദവാസിറിലെ പെട്രോൾ പമ്പിലെ താത്കാലിക ജീവനക്കാരനാണ് മുഹമ്മദ്.
Also Read-
ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം; മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തി
പമ്പിൽ പെട്രോൾ അടിക്കാനെത്തിയ സൗദി സ്വദേശിയാണ് മുഹമ്മദിന് നേരെ വെടിവെച്ചത്. ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച ഇയാളുടെ അടുത്തേക്ക് മുഹമ്മദ് ചെന്നു. കാറിനടുത്തെത്തിയ മുഹമ്മദിനെ തള്ളിയിട്ട ശേഷം ഇയാൾ മുഹമ്മദിന്റെ കയ്യിലുണ്ടായിരുന്ന പണവും അപഹരിച്ചു.
കാർ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിർക്കുകയായിരുന്നു. തുടയ്ക്ക് വെടിയേറ്റ മുഹമ്മദ് സൗദിയിൽ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.
വെടിയേറ്റ് കാൽ മണിക്കൂറോളം പെട്രോൾ പമ്പിൽ കിടന്ന മുഹമ്മദിനെ മലയാളികൾ തന്നെയാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. കുളപ്പാടം സ്വദേശി സിറാജുദ്ദീൻ സഖാഫിയും സുഹൃത്തുക്കളുമാണ് വെടിയേറ്റു കിടക്കുന്ന മുഹമ്മദിനെ കണ്ടത്.
ശസ്ത്രക്രിയ ആവശ്യമായതിനാൽ സിറാജുദ്ദീൻ സഖാഫി മുൻകയ്യെടുത്താണ് മിലിട്ടറി ക്യാംപിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഇതിനിടയിൽ ഒരു തവണ മാത്രമാണ് നാട്ടിൽ വന്നുപോയത്.
സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടുന്നതിനായി പൊതു പ്രവർത്തകനും ഐഎൻടിയുസി ജില്ലാ സെക്രട്ടറിയുമായ അയത്തിൽ നിസാമിന്റെ സഹായത്തോടെ ബന്ധുക്കൾ എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.