ദുബായ്: ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടും കുറ്റവാളിയെ കുടുക്കി ദുബായ് പൊലീസ്. 'ഏയ്ഞ്ചൽസ് ഓഫ് ഡെത്ത്' എന്ന ഡച്ച് ക്രിമിനൽ സംഘത്തലവൻ റിദ്വാൻ തഗിയാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം,ലഹരികടത്ത് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ക്രിമിനൽ സംഘത്തിന്റെ തലവനെ നെതർലാൻഡ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായിൽ തഗിക്കെതിരെ കേസുകളൊന്നുമില്ലെങ്കിലും ഇയാളെ സഹായിക്കാനായി നിരവധി ആളുകൾ ഇവിടെയുണ്ടായിരുന്നു. ദുബായിൽ ഇയാളുണ്ടെന്നറിഞ്ഞ് ഡച്ച് പൊലീസ് ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇന്‍റർപോൾ സഹായത്തോടെ പ്രത്യേക സംഘം രൂപീകരിച്ച് ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തഗി പിടിയിലാകുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 402,294 ദിര്‍ഹം (ഏകദേശം എട്ട് ലക്ഷത്തോളം) രൂപയായിരുന്നു ദുബായ് പൊലീസിന്റെ വാഗ്ദാനം. ദുബായ് പൊലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്.
മൊറോക്കൻ വംശജനായ തഗി, ലഹരിക്കടത്തിലൂടെയാണ് വാർത്തകളിൽ നിറയുന്നത്. ഹോളണ്ടിൽ നടന്ന ഒരു കൂട്ടം കൊലപാതകങ്ങളുടെ പേരിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇന്റർപോൾ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി വ്യാജ രേഖകളുമായി ദുബായിലേക്ക് കടക്കുവായിരുന്നു. എന്നാൽ തഗിയെപ്പോലും ഞെട്ടിച്ചു കൊണ്ടാണ് ദുബായ് പൊലീസ് ഇയാളെ കുടുക്കിയത്. ഇക്കാര്യം തഗി തന്നെ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് ചെയ്യാനായി ഇയാൾ താമസിച്ചിരുന്ന വില്ലയിൽ പൊലീസെത്തിയപ്പോൾ ഇത്രയും കാലത്തെ ഒളിവ് ജീവിതത്തിനിടയിൽ പിടിക്കപ്പെടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
Also Read-UAEയിലെ മികച്ച പേസ്ട്രി ഷെഫ് ആയി ഷാജഹാൻ; പുരസ്കാരം നേടുന്ന ആദ്യമലയാളി വയനാട്ടിൽ നിന്ന്
ദുബായ് പൊലീസിനെ തഗി അഭിനന്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത്രയും കാലം പിടികൊടുക്കാതെ നടന്ന തന്നെ കുടുക്കിയ ദുബായ് പൊലീസ് ഏറ്റവും മികച്ചത് തന്നെയായിരിക്കും എന്ന് പറഞ്ഞുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകളെത്തുന്നത്. ഇന്റർപോൾ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിലാണ് തഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏകദേശം ഇരുപതോളം കൊലക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് തഗി. ഒരു കപ്പ് കോഫി പോലെയാണ് ഇയാൾക്ക് കൊലപാതകങ്ങള്‍ക്ക് നിർദേശം നൽകിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Most wanted criminal, Uae