ജിദ്ദ: സൗദിയിൽ ജോലിസ്ഥലത്തുവെച്ച് സഹപ്രവര്‍ത്തകയോട് ചുംബനം ആവശ്യപ്പെട്ട സംഭവത്തിൽ പ്രവാസി യുവാവിന് വൻ തുക പിഴ. അറബ് വംശജനായ പ്രതിക്ക് നാലായിരം റിയാൽ പിഴയാണ് ജിദ്ദയിലെ ക്രിമിനൽ കോടതി ഈടാക്കിയത്. കഴിഞ്ഞ കുറച്ചുകാലമായി സഹപ്രവർത്തകൻ പിറകേ നടന്നു ശല്യം ചെയ്യുന്നുവെന്നും ചുംബനം ആവശ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ജോലി സ്ഥലത്തുവെച്ച് അശ്ലീല ആംഗ്യം കാണിച്ചുവെന്നും കൈയില്‍ കയറിപ്പിടിച്ച് ആവര്‍ത്തിച്ച് ചുംബനം ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
പല തവണ തനിക്ക് വഴങ്ങണമെന്ന് പ്രതി ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. മിക്കപ്പോഴും അടുത്തുവെന്ന് ശരീരംകൊണ്ട് തന്‍റെ ദേഹത്ത് മുട്ടാൻ ശ്രമിച്ചു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ശമ്പളം വെട്ടികുറയ്ക്കുമെന്നും തരംതാഴ്ത്തുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസെടുത്ത് അന്വേഷിച്ച സൗദി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ വിട്ടയച്ചെങ്കിലും കഴിഞ്ഞ ദിവസം കേസ് കോടതിയിലെത്തി. ഇതോടെയാണ് വിചാരണയ്ക്കൊടുവിൽ 4000 റിയാൽ പിഴ വിധിച്ചത്.
ജീവനക്കാരിയെ സ്പര്‍ശിച്ചെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ പ്രതി ചുംബനം ചോദിച്ചത് വെറുതെയാണെന്ന് കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. യുവതിയെ അപമാനിച്ചതിന് പിഴ വിധിക്കുകയും ചെയ്തു. അതേസമയം യുവതിയെ സ്പർശിച്ചെന്ന കുറ്റത്തിൽ തെളിവില്ലെന്ന കാരണത്താൽ പ്രതിയെ കോടതി വെറുതെവിട്ടു. ഖുര്‍ആന്‍ മൊത്തമായും മനഃപാഠമാക്കിയ വ്യക്തിയാണെന്ന കാര്യം പരിഗണിച്ചാണ് പ്രതിക്ക് താരതമ്യേന കുറഞ്ഞ ശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.