റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് നീക്കും. മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ വിമാന സര്‍വീസുകള്‍ പൂർണമായും ആരംഭിക്കാൻ കഴിയുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുഴുവൻ വാക്സിൻ ഡോസ് എടുത്തവര്‍ക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക. തവക്കല്‍നാ ആപ്ലിക്കേഷനിലൂടെയാകും തീയതി പരിശോധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ വിദേശയാത്ര നടത്താനും രാജ്യത്തേക്ക് തിരിച്ചു വരാനും സാധിക്കും.
യാത്രക്കാരായ മുഴുവനാളുകളും ലക്ഷ്യസ്ഥാനമായ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് അതോറിറ്റിവ്യക്തമാക്കി. യാത്രക്കിടയില്‍ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ഒഴിവാക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ യാത്രക്ക് നിശ്ചയിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
18 വയസ്സിനു താഴെയുള്ള പൗരന്മാര്‍ക്ക് യാത്രക്ക് മുമ്പ് സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച കോവിഡ് ചികിത്സ ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തിനു പുറത്ത് കോവിഡ് ചികിത്സ കവറേജ് ഉള്‍ക്കൊള്ളുന്നതായിരിക്കണം പോളിസിയെന്നും അതോറിറ്റി പറഞ്ഞു.
റിയാദ്: പൊതു - സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്ച (മെയ് - 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെയാണ് അവധി ദിനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ റദമാന്‍ 24 വ്യാഴാഴ്ച അടയ്ക്കും. ശവ്വാല്‍ ആറിനായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി തുടങ്ങുന്നത്. സ്വകാര്യ മേഖലയില്‍ റമദാന്‍ 29 (മെയ് - 11) ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം. നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയുടെ അവധി. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്.