ഷാർജയിലും സൗദിയിലും മലയാളി യുവാക്കൾ കുത്തേറ്റ് മരിച്ചു
ഷാർജയിലും സൗദിയിലും മലയാളി യുവാക്കൾ കുത്തേറ്റ് മരിച്ചു
നൈജീരിയൻ പൗരന്മാർ തമ്മിലുള്ള ആക്രമണം തടയാൻ ശ്രമിക്കവെയാണ് വിഷ്ണു വിജയന് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ടു. സൗദിയിൽ സഹപ്രവർത്തകനായ ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ കൊല്ലപ്പെട്ടത്.
ഷാർജയിൽ കൊല്ലപ്പെട്ട വിഷ്ണു വിജയനും സൗദിയിൽ കൊല്ലപ്പെട്ട സനലും
ഷാർജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളിൽ മലയാളി യുവാക്കൾ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (28) ആണ് ഷാർജയിൽ കുത്തേറ്റ് മരിച്ചത്. ഷാർജയിലെ അബു ഷഗാരയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ടു. അപകടമരണമെന്ന് വരുത്തിത്തീർക്കാനാണ് ഫ്ലാറ്റിന് മുകളിൽ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
സൗദി അൽ ഹസയിൽ കൊല്ലം ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അൽ ഹസ ശഅബയിലെ റോഡരികിലായിരുന്നു സംഭവം. പാൽ വിതരണ കമ്പനിയിലെ സെയിൽസ്മാനായിരുന്ന സനൽ കഴിഞ്ഞ ആറു വർഷമായി പ്രവാസിയാണ്. സനലും ഇതേ കമ്പനിയിലെ സഹ ജോലിക്കാരനായ ഘാന സ്വദേശിയും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഘാന സ്വദേശിയും ഗുരുതരാവസ്ഥയിലാണ്. പ്രമുഖ കമ്പനിയുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലുള്ള ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും. ജോലിക്കിടയിൽ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നത്രെ. പൊലീസെത്തി കേസെടുക്കുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സനലിന് നാട്ടിൽ അമ്മയും ഒരു സഹോദരിയുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.