ദുബായ്: പാകിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ളവർക്ക് പുതിയ സന്ദർശന വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അറിയിച്ചു. പാകിസ്ഥാൻ വിദേശകാര്യ കാര്യാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎഇ സർക്കാർ തീരുമാനം ബാധകമാകുന്ന മറ്റ് രാജ്യങ്ങൾ തുർക്കി, ഇറാൻ, ഇറാഖ്, സൊമാലിയ, യെമൻ, സിറിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്.
“കോവിഡ് -19 ന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടതാണെന്ന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത് ”- പാകിസ്ഥാൻ വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൌധരി പറയുന്നു. പാക്കിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങൾക്കായി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സന്ദർശന വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ചൗധരി പ്രസ്താവനയിൽ പറഞ്ഞു.
ഇക്കാര്യത്തിൽ പാകിസ്ഥാൻ സർക്കാർ യുഎഇ അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം നൽകിയ വിസകളിൽ സസ്പെൻഷൻ ബാധകമല്ലെന്ന് വിദേശകാര്യ കാര്യാലയം വ്യക്തമാക്കി. ദക്ഷിണേഷ്യൻ രാജ്യമായ പാകിസ്ഥാനിൽ കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനാൽ യുഎഇ എയർലൈൻ എമിറേറ്റ്സ് ജൂൺ 3 വരെ പാകിസ്ഥാനിൽ നിന്ന് പാസഞ്ചർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ജൂലൈയിലാണ് വിമാന സർവീസ്പുനരാരംഭിച്ചത്.
കോവിഡ്-19 വ്യാപനം കാരണം ഓഗസ്റ്റിൽ കുവൈറ്റ് വ്യോമയാന മന്ത്രാലയം പാക്കിസ്ഥാനിലേക്കും മറ്റ് 30 രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സർവീസുകൾ 'ഉയർന്ന അപകടസാധ്യത' ഉള്ളതാണെന്ന് പ്രഖ്യാപിച്ചിരുന്നു.
“ഗോൾഡൻ” വിസ സമ്പ്രദായം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് 12 രാജ്യങ്ങളിൽനിന്നുള്ളവരുടെ സന്ദർശക വിസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച് യുഎഇയിൽ ആകെ കോവിഡ്-19 കേസുകളുടെ എണ്ണം 154,101 ഉം മരണസംഖ്യ 542 ഉം ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.