നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് വലിയ വാർത്തയായിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകൾ എത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെക്കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എന്നാൽ അതിനു മുൻപ് ആദ്യം എത്തിച്ച ചീറ്റകളെ കാട്ടിലേക്ക് വിടാറായോ എന്ന് വന്യജീവി വിദഗ്ധർ പരിശോധിക്കും. ചൊവ്വാഴ്ച ചേരുന്ന ചീറ്റ ടാസ്‌ക് ഫോഴ്‌സിന്റെ നിർണായക യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
ചീറ്റകൾ പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടേണ്ടതുണ്ട്. മധ്യപ്രദേശിലെ കുനോയിലുള്ള തുറന്ന വനപ്രദേശത്താണ് ചീറ്റകളെ സ്വന്തന്ത്രമായി വിടുന്നത്. അതിനായി ചീറ്റകൾ തയ്യാറായോ എന്ന് സർക്കാർ രൂപീകരിച്ച ചീറ്റ ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കും.
“ഇപ്പോൾ അവയെ കുനോയിലെ നാഷണൽ പാർക്കിൽ സംരക്ഷിച്ചു വരികയാണ്. എന്നാൽ അവയെ കാട്ടിലേക്ക് വിട്ടയച്ചാൽ, കാര്യങ്ങൾ ഇപ്പോഴത്തേതു പോലെ അത്ര എളുപ്പമാകില്ല,” പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ വൈ. വി. ജാല ന്യൂസ് 18 നോട് പറഞ്ഞു. “അടുത്ത ഏതാനും മാസങ്ങൾ ചീറ്റകളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഒരു പ്രാരംഭ നടപടി മാത്രമായിരുന്നു. എന്നാൽ അവ ആരോഗ്യത്തോടെ ജീവിക്കുകയും ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും അതിനെ അതിജീവിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെത്തിച്ച രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് ചീറ്റകളുടെ ആരോഗ്യസ്ഥിതിയും ടാസ്‌ക് ഫോഴ്‌സ് അവലോകനം ചെയ്യും. അവരിൽ ഭൂരിഭാഗവും ഇന്ത്യയിലെ സാഹചര്യങ്ങളോട് നന്നായി പൊരുത്തപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതിനിടെ ഒരു പെൺചീറ്റയെ ഗുരുതരമായ രോഗം ബാധിച്ചിരുന്നു. വൃക്കസംബന്ധമായ രോഗമാണ് ഈ ചീറ്റയെ ബാധിച്ചത്. എന്നാൽ ചീറ്റ രോഗത്തെ അതിജീവിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ചീറ്റകളെ കാട്ടിലേക്ക് വിട്ടയച്ചുകഴിഞ്ഞാൽ അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. ചീറ്റകളുടെ ആരോഗ്യത്തിനു പുറമെ, ആ പ്രദേശത്ത് വേട്ടയാടൽ നടക്കുന്നുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥർ അവലോകനം ചെയ്യും.
ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യയിലെ വനങ്ങളിൽ ചീറ്റകൾ എത്തുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വലിയ ആശങ്കയുമുണ്ട്. ചീറ്റകൾക്ക് വേട്ടയാടാൻ ആവശ്യമായ ഇരകൾ അവയെ തുറന്നു വിടുന്ന വന പ്രദേശത്ത് ലഭ്യമാണോ എന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കും.
സെപ്തംബർ 18 നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുന്നത്. ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺചീറ്റകളെയുമാണ് ദക്ഷിണാഫ്രിക്കയിലെ ഗ്വാളിയോറിലേക്ക് നിന്ന് വിമാന മാർഗം ഇന്ത്യയിൽ എത്തിക്കുക. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകളെ കൂടി രാജ്യത്ത് എത്തിക്കാൻ ഒരുങ്ങുന്നത്. വംശനാശം സംഭവിക്കുന്ന ചീറ്റകളെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.