ലക്നൗ: ഉത്തര്‍പ്രദേശിൽ പതിമൂന്നുകാരി അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനം ശക്തമാകുന്നു. ജനരോഷത്തിന് പുറമെ മുൻ മുഖ്യമന്ത്രിമാരായ മായാവതി, അഖിലേഷ് യാദവ്, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് ഇവരുടെ പ്രതികരണം.
'ലഖിംപുർ ഖേരിയിലെ പകരിയ ഗ്രാമത്തിൽ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടു.. അത്യധികം ദുഃഖകരവും നാണക്കേടും ഉണ്ടാക്കുന്ന സംഭവമാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സമാജ്വാദി സര്‍ക്കാരും നിലവിലെ ബിജെപി സർക്കാരും തമ്മിൽ എന്താണ് വ്യത്യാസം? കുറ്റവാളികൾക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണമെന്നാണ് ബഹുജൻ സമാജ് വാദി ആവശ്യപ്പെടുന്നത്' പാര്‍ട്ടി അധ്യക്ഷ മായാവതി ട്വീറ്റ് ചെയ്തു.
ബിജെപി സര്‍ക്കാരിന്റെ കീഴിൽ ദളിതർ അടിച്ചമർത്തപ്പെടുകയാണെന്നായിരുന്നു ഭീ ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ് സംഭവത്തിൽ പ്രതികരിച്ചത്. ' പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടു.. ഇത് ജംഗിൾ രാജ് അല്ലെങ്കിൽ പിന്നെയെന്താണ്? നമ്മുടെ പെൺമക്കൾ സുരക്ഷിതരല്ല, നമ്മുടെ ഭവനങ്ങൾ സുരക്ഷിതമല്ല.. എല്ലായിടത്തും ഭയം നിറഞ്ഞ അന്തരീക്ഷമാണ് നിലനിൽക്കുന്നത്' യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ആസാദ് ട്വീറ്റിലൂടെ പ്രതികരിച്ചു.
സമാജ് വാദി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും രൂക്ഷമായ ഭാഷയിലാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. 'കൗമാരക്കാരിയായ പെൺകുട്ടിയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.. ബിജെപി ഭരണകാലത്ത് യുപിയിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം ഏറ്റവും ഉയർന്ന നിലയിലാണ്.. എന്തുകൊണ്ടാണ് തട്ടിക്കൊണ്ടു പോകൽ, കൊലപാതകങ്ങൾ, പീഡനം, കുറ്റകൃത്യങ്ങൾ എന്നിവയിൽ ബിജെപി സര്‍ക്കാർ ഇത്രയും സങ്കീർണമാകുന്നത്? ബിജെപി ഇനി വേണ്ട എന്ന് വ്യക്തമാക്കി അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കരിമ്പിൻ തോട്ടത്തിൽ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത് നാക്ക് മുറിച്ചു മാറ്റിയ നിലയിലായിരുന്നുവെന്നാണ് കൊല്ലപ്പെട്ട പതിമൂന്നുകാരിയുടെ പിതാവ് ആരോപിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.