ന്യൂഡല്‍ഹി: യുക്രെയ്നില്‍ (Ukraine) നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതായി വിദേശകാര്യ മന്ത്രാലയം(MEA). ഇതുവരെ 30 ഫ്ളൈറ്റുകളിലായി 6,400 ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏകദോശം 18,000 ഇന്ത്യന്‍ പൗരന്മാര് സംഘര്‍ഷം തുടങ്ങിയതു മുതല്‍ യുക്രെയിനില്‍ നിന്ന് രാജ്യത്തെത്തിയതായി മന്ത്രാലയം പറയുന്നു.
ഒപ്പറേഷന് ഗംഗം ദൗത്യം ഏകോപിപ്പിക്കുന്നതിനും ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുമായി 24 മന്ത്രിമാരെയാണ് നിയോഗിച്ചിരിക്കുന്നത്. മുംബൈയിലും ദില്ലിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്.
ഹംഗറി റൊമാനിയ ,സ്ലൊവാക്യ , പോളണ്ട് എന്നിവിടങ്ങളില്‍ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു എന്നിവര്‍ ക്യാമ്പ് ചെയ്യുകയാണ്.
വ്യോമസേനയുടെ വിമാനങ്ങള്‍ക്ക് പുറമേ എയര്‍ ഇന്ത്യ,ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും രക്ഷാദൗത്യത്തില്‍ സജീവമാണ്. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രെയ്നില്‍നിന്ന് ഒഴിപ്പിക്കാന്‍ റഷ്യന്‍ സേന സഹായിക്കുമെന്ന് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ അടിയന്തരമായി യുക്രെയ്ന് വിടണമെന്ന് റഷ്യയോട് പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ആവശ്യപ്പെട്ടു. പ്രത്യേക അടിയന്തര യോഗത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്. റഷ്യയ്ക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 5 രാജ്യങ്ങള്‍ എതിര്‍ത്തു. 35 രാജ്യങ്ങളില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇന്ത്യ വിട്ടു നിന്നു. ആകെ 193 അംഗങ്ങളാണുള്ളത്.
ചൈനയും ഇന്ത്യയും ഉള്‍പ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. അതേസമയം എരിത്ര, ഉത്തര കൊറിയ, സിറിയ, ബെലാറൂസ് എന്നീ രാജ്യങ്ങളാണ് റഷ്യയ്ക്കൊപ്പം പ്രമേയത്തെ എതിര്‍ത്തത്. റഷ്യ ഉടനടി യുക്രെയ്ന് വിടണമെന്നും ആണവായുധ പ്രയോഗിക്കുമെന്ന വ്ലാഡിമിര്‍ പുടിന്റെ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ യുഎന്‍ പ്രമേയം വിമര്‍ശിച്ചു.
ഫെബ്രുവരി 24 മുതലാണ് റഷ്യ, യുക്രെയ്നെ ആക്രമിക്കാന്‍ തുടങ്ങിയത്. അതേസമയം തങ്ങള്‍ യുഎന്‍ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയംപ്രതിരോധം മാത്രമാണ് ചെയ്യുന്നതെന്ന് റഷ്യന്‍ പ്രതിനിധി അവകാശപ്പെട്ടു. എന്നാല്‍ ഈ വാദം പാശ്ചാത്യരാജ്യങ്ങള്‍ തള്ളിക്കളഞ്ഞു. റഷ്യ നടത്തുന്നത് യുഎന്‍ ആര്‍ട്ടിക്കിള്‍ രണ്ടിന്റെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എത്രയുംവേഗം യുക്രെയ്നിലെ പ്രശ്നം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.