ന്യൂഡൽഹി: ഗുജറാത്ത് കലാപ ഗൂഢാലോചന കേസിൽ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ഉപാദികകളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ അടച്ച് രണ്ട് മാസത്തോളമായിട്ടും ഇതുവരെ കുറ്റപത്രം പോലും ഫയൽ ചെയ്യാതിരുന്നതിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗുജറാത്ത് ഹൈക്കാടതി നടപടികളേയും ചീഫ് ജസ്റ്റിസ് യു. യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചിരുന്നു.
സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നൽകിയെങ്കിലും നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടതായി ബെഞ്ച് വ്യക്തമാക്കി. എങ്ങനെയാണ് ഒരു സ്ത്രീയായ ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷമാണ് നോട്ടീസ് നൽകിയത്. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവർത്തന രീതിയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.
2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന് ആരോപിച്ച് ജൂൺ 26 മുതൽ ടീസ്റ്റ സെതൽവാദ് പോലീസ് കസ്റ്റഡിയിലാണ്.
അഹമ്മദാബാദിൽ കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഫെബ്രുവരിയിൽ ഗോധ്ര സ്‌റ്റേഷനു സമീപം സബർമതി എക്‌സ്‌പ്രസിന്റെ കോച്ചിന് തീവെച്ചതിനെ തുടർന്ന് നൽകിയ ഹർജി ജൂൺ 24ന് സുപ്രീം കോടതി തള്ളിയിരുന്നു.
സംഭവത്തിൽ 59 യാത്രക്കാർ വെന്തുമരിച്ചു. കേസിൽ സെതൽവാദിന്റെയും മുൻ പോലീസ് ഡയറക്ടർ ജനറൽ ആർ. ബി. ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ ജൂലൈ 30ന് അഹമ്മദാബാദിലെ സെഷൻസ് കോടതി തള്ളിയിരുന്നു. ജൂണിൽ അറസ്റ്റിലായ സെതൽവാദും ശ്രീകുമാറും ഗോധ്രാനന്തര കലാപക്കേസുകളിൽ "നിരപരാധികളെ" പ്രതികളാക്കാൻ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സബർമതി സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തു. ജാമ്യത്തിനായി ആർ ബി ശ്രീകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gujarat riot, Teesta-Setalvad