കാലാവസ്ഥാ വ്യതിയാനം, വരൾച്ച തുടങ്ങി കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവസാനമില്ലാതെ തുടരുമ്പോൾ കർണാടകയിൽ (Karnataka) നിന്ന് ഒരു ശുഭവാർത്ത. ഒരു ഗ്രാമത്തിനു മാത്രമല്ല രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണ് ഒരുകൂട്ടം ഗ്രാമവാസികൾ. കോലാർ (Kolar) ജില്ലയിലെ വരണ്ടുണങ്ങിയ പിച്ചഗുണ്ട്ലഹള്ളി (Pichaguntlahalli) ഗ്രാമത്തിന് പുതിയ മുഖം നൽകിയിരിക്കുകയാണ് ഇവർ. ഗ്രാമത്തിന്റെ രൂപമാറ്റം വാർത്തകളിലും ഇടംനേടി.
ആരോഹണ ഗ്രാമീണ അഭിവൃദ്ധി സമസ്തേ (Arohaana Grameena Abhivrudhi Samasthe) എന്ന എൻജിഒ (NGO) യുടെ സഹായത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. ഗ്രാമത്തിലെ ഹൊസകെരെ (Hosakere), ഗോട്ടക്കരെ (Gottakere) തടാകങ്ങളിലെ ചെളി നീക്കിയാണ് ഇവർ മാതൃകയായത്. 35 അംഗങ്ങൾ ഉൾപ്പെട്ട സംഘത്തിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു. കർഷകർക്ക് ഈ വർഷം നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കുകയും ഭൂഗർഭജലവിതാനം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. കൂടുതൽ വെള്ളമെത്തുന്നതോടെ കൃഷി മെച്ചപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് കർഷകർ.
എൻജിഒ സെക്രട്ടറി എസ് ആശയാണ് ഗ്രാമീണർക്കു മുന്നിൽ ഈ ആശയം നിർദേശിച്ചത്. ഗ്രാമവാസികൾ നിർദേശത്തെ ഏറെ ഗൗരവത്തോടെ തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വൃത്തിയാക്കൽ യജ്ഞത്തിൽ പങ്കെടുത്തവർക്കെല്ലാം വേതനവും നൽകിയതോടെ ഇരട്ടി സന്തോഷമായി. റോട്ടറി ലേക്സൈഡ്, കോലാർ, ബെംഗളൂരു ബ്രാഞ്ചുകൾ, ഐഐഐടി ബെംഗളൂരു എന്നിവരുടെ പിന്തുണയും ഉണ്ടായിരുന്നു.
Also Read-Army Aspirant | സൈനിക റിക്രൂട്ട്മെന്റ് വൈകുന്നു; രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിവരെ ഓടി യുവാവിന്റെ പ്രതിഷേധം
''മൂന്ന് മാസത്തിനുള്ളിൽ നാല് കനാലുകളിലാണ് മണ്ണൊലിപ്പ് ഉണ്ടായത്. ഗോട്ടകെരെയിൽ 1,200 മീറ്ററും ഹൊസകെരെയിൽ 2,600 മീറ്ററും ചെളി നീക്കം ചെയ്തു. കഴിഞ്ഞ വർഷം കോലാറിൽ നല്ല മഴ പെയ്തപ്പോൾ, ഇവിടുത്തെ സ്ത്രീകൾ നേരിട്ടോ അല്ലാതെയോ നടത്തിയ പ്രവർത്തനങ്ങൾ ഗ്രാമത്തിലെ 686 ഓളം വരുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ട്. 35 ആളുകൾക്കാണ് ഞങ്ങൾ പരിശീലനം നൽകിയത്. അവരിൽ 31 പേരും സ്ത്രീകളാണ്. തടാകങ്ങൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഫീഡർ കനാലുകളിൽ നിന്ന് 4,950 ക്യുബിക് മീറ്റർ മണ്ണാണ് നീക്കം ചെയ്തത്. മണ്ണ് പാഴായിപ്പോകുന്നില്ലെന്നും വയലുകളിൽ ഉപയോഗിക്കുമെന്നും ഞങ്ങൾ ഉറപ്പുവരുത്തി'', എസ് ആശ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഭൂഗർഭജലവിതാനം വർധിച്ച് കുഴൽക്കിണറുകളിലെ ജലം കൂടിയത് ഗ്രാമവാസികൾക്ക് അനുഗ്രഹമായി. തക്കാളി, പച്ചമുളക്, മറ്റ് പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാൻ ഇത് കർഷകരെ സഹായിച്ചതായും ആശ പറഞ്ഞു.
Also Read-Rahul Gandhi| 'രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്'; മുഴുവൻ സ്വത്തും രാഹുൽ ഗാന്ധിയുടെ പേരിലേക്ക് എഴുതി 78 കാരി
തടാകങ്ങളിലെ വെള്ളമെത്തി രണ്ടാം തവണയും നെൽക്കൃഷി വിളവെടുക്കുന്നതോടെ തടാകങ്ങളുടെ പരിസരങ്ങളിലുള്ള കുടുംബങ്ങൾ സ്വയംപര്യാപ്തമാകുമെന്ന് കോ-ഓർഡിനേറ്റർ നാരായണസ്വാമി പറഞ്ഞു.
കോലാറിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് ഒമിറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പിച്ചഗുണ്ട്ലഹള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെക്കൻ കർണാടകയിൽ സ്ഥിതി ചെയ്യുന്ന കോലാറിലെ സ്വർണഖനിയും പ്രശസ്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.