വിജയവാഡ: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആന്ധ്രാപ്രദേശില്‍ ഏകദേശം 31000 കോടി രൂപ ചെലവ് വരുന്ന 39 ദേശീയ ഹൈവേ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 58,318.29 കോടി രൂപ ചെലവില്‍ ഏകദേശം 3,605 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്‍പ്പെടുന്ന 134 ദേശീയ പാത പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയോ നിര്‍മാണം ആരംഭിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരി രാജ്യസഭയെ അറിയിച്ചു.
ഐഎസ്ആര്‍സി എംപി പരിമാള്‍ നത്വാനിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആന്ധ്രാപദേശില്‍ പണി പൂര്‍ത്തിയാക്കിയതോ, നിര്‍മ്മാണം പുരോഗമിക്കുന്നതോ ആയ ദേശീയ പാതകളുടെ വിശദമായ രേഖയാണ് എംപി ആവശ്യപ്പെട്ടത്. ഈ പ്രോജക്ടുകളുടെ ചെലവും ദേശീയ പാതകളുടെ ദൈര്‍ഘ്യവും വേണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
അടുത്ത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ധ്രാപ്രദേശിന് അനുവദിച്ചിട്ടുള്ള ദേശീയ പാത പദ്ധതികളുടെ വിവരവും വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആരാഞ്ഞു. ദേശീയ പാതകളുടെ നിര്‍മ്മാണം പോലെ തന്നെ പ്രധാനമാണ് അവയുടെ വികസനവും നിലനില്പ്പുമെന്നും എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെ ഗഡ്കരി പറഞ്ഞു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് വിഭവങ്ങളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതികളില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-23ല്‍ പൂര്‍ത്തിയാകുന്ന ബെംഗളുരു -വിജയവാഡ എക്സ്പ്രസ് വേയ്ക്ക് 6,169 കോടി രൂപയാണ് ചെലവ് വരുന്നത്. ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ദേശീയ പാത പദ്ധതികളിലൊന്നാണിത്. ഏകദേശം 160 കിലോമീറ്ററാണ് ഈ ദേശീയ പാതയുടെ നീളം. 115.254 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-വിജയവാഡ എക്സ്പ്രസ് വേയുടെ നാലുവരിപ്പാതയ്ക്ക് ആകെ 4,120 കോടി രൂപയാണ് ചെലവ് വരുന്നത്. 2022-23ല്‍ അംഗീകാരം ലഭിച്ച പദ്ധതികളിലൊന്നാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.