പെഗാസസ് (Pegasus) ചാര സോഫ്റ്റ് വെയറിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക, മേല്‍നോട്ട കമ്മറ്റി. പരിശോധന നടത്തിയ 29 മൊബൈല്‍ ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചില മാല്‍വെയറുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നാലാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. മൂന്ന് ഭാഗങ്ങളായുള്ള നീണ്ട റിപ്പോര്‍ട്ടാണ് പാനല്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രാജ്യത്തിന്റെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശ സംരക്ഷണത്തിനും വേണ്ടി നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ ഒരു ഭാഗമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
റിട്ട. ജസ്റ്റിസ് ആര് വി രവീന്ദ്രന്റെ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. മറ്റ് റിപ്പോര്‍ട്ടുകളുടെ തിരുത്തിയ ഭാഗം കക്ഷികള്‍ക്ക് നല്‍കണമെന്ന ഹര്‍ജി പരിഗണിക്കുമെന്ന് ബെഞ്ച് പറഞ്ഞു. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെ നിരീക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികള്‍ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം 27നാണ് ബെഞ്ച് ഉത്തരവിട്ടിരുന്നത്.
സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫോറന്‍സിക്, നെറ്റ് വര്‍ക്ക്, ഹാര്‍ഡ് വെയര്‍ മേഖലകളിലെ മൂന്ന് വിദഗ്ധര്‍ ഉള്‍പ്പെട്ട പാനലാണ് അന്വേഷണം നടത്തുന്നത്. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേയ്ക്ക് എത്തി നോക്കാന്‍ പെഗാസസ് എന്ന ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പാനലിന്റെ ലക്ഷ്യം. ഈ അന്വേഷണത്തെ മുന്‍ സുപ്രീംകോടതി ജഡ്ജി രവീന്ദ്രനാണ് നിരീക്ഷിക്കുന്നത്. നവീന്‍ കുമാര്‍ ചൗധരി, പ്രഭാഹരന്‍ പി, അശ്വിന് അനില്‍ ഗുമസ്തെ എന്നിവരാണ് പാനല്‍ അംഗങ്ങള്‍.
തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പെഗാസസ് സോഫ്റ്റ് വെയര്‍ ബാധിച്ചതായി സംശയമുള്ളവര്‍ മുന്നോട്ട് വന്ന് പാനലുമായി ബന്ധപ്പെടണമെന്ന് സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതി ജനുവരിയില്‍ പൊതു അറിയിപ്പ് നല്‍കിയിരുന്നു. വൈറസ് ബാധ ഉണ്ടെന്ന് തോന്നാനുള്ള കാരണങ്ങളും മൊബൈല്‍ പരിശോധിക്കാന്‍ സമിതിയെ അനുവദിക്കുമോ എന്നതിന്റെ വിശദാംശങ്ങളും വ്യക്തമാക്കണമെന്നും പൊതു അറിയിപ്പില്‍ സമിതി അവശ്യപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്രം നടത്തുന്ന ഇടപാടുകള്‍ എല്ലായിപ്പോഴും പൊതുവിവരങ്ങളാണെന്നും, രഹസ്യമായി ചെയ്യുന്നതല്ലെന്നും, സര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങിയെന്നാരോപിച്ച് അന്താരാഷ്ട്ര മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ CNN-News18 നോട് നേരത്തെ വ്യക്തമാക്കിയിരുന്നു.
മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള 2 ബില്യണ്‍ ഡോളറിന്റെ പാക്കേജിന്റെ ഭാഗമായി 2017ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ പെഗാസസ് വാങ്ങിയതായി 'ന്യൂയോര്‍ക്ക് ടൈംസ്' ഒരു റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു.
എല്ലാ സാങ്കേതിക വിദ്യകള്‍ക്കും ശരിയായ പരിശോധന ആവശ്യമാണെന്നും, അതിനായി വളരെ സമയമെടുക്കുമെന്നും, പ്രാദേശിക വിദഗ്ധരുമായി കൂടിയാലോചിക്കാതെ തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയർ വാങ്ങാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പെഗാസസ് ഒരു സ്വകാര്യ കമ്പനിയാണെന്ന് സ്രോതസ്സുകള്‍ അറിയിച്ചു. അതേസമയം, ഇസ്രായേല്‍ സര്‍ക്കാരുമായി നേരിട്ടോ അല്ലാതെയോ ഉള്ള ഇടപാടുകളും അവര്‍ നിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hacking, Pegasus, Supreme court