ന്യൂഡൽഹി: പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഫരീദാബാദിലെ മൃഗാശുപത്രിയിലാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം, സൂചി, ഗ്ലാസ് കഷ്ണങ്ങൾ, സ്ക്രൂ, പിൻ, നാണയങ്ങൾ എന്നിവയാണ് പശുവിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത്.
നഗരങ്ങളിൽ മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഏഴ് വയസ്സ് പ്രായമുള്ള പശുവിന്റെ വയറ്റിൽ നിന്നാണ് മാലിന്യങ്ങൾ പുറത്തെടുത്തത്.
ഫരീദാബാദിൽ കാർ ഇടിച്ച് അപകടം പറ്റിയാണ് പശുവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കിന് ചികിത്സ നടത്തുന്നതിനിടയിൽ പശു വയറ്റിൽ ഇടയ്ക്കിടയ്ക്ക് തൊഴിക്കുന്നത് കണ്ട് സംശയം തോന്നിയാണ് ഡോക്ടർമാർ കൂടുതൽ പരിശോധന നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാരെ പോലും ഞെട്ടിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയത്. മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 71 കിലോഗ്രാം വരുന്ന അപകടകരമായ മാലിന്യങ്ങൾ വയറ്റിൽ നിന്നും പുറത്തെടുത്തതായി ഡോക്ടർമാർ അറിയിച്ചു.
You may also like:കാലാവസ്ഥാ വ്യതിയാനത്തിനിടെയിലും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന 10 സമൂഹങ്ങൾ
ഫരീദാബാദിലെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന പശുവാണ് അപകടത്തിൽപെട്ടത്. തെരുവിൽ ഭക്ഷണം അന്വേഷിച്ച് കഴിക്കുന്നതിനിടയിൽ ക്രമേണ പശുവിന്റെ വയറ്റിൽ അടിഞ്ഞുകൂടിയതാകാം ഇത്രയും മാലിന്യമെന്നാണ് കരുതപ്പെടുന്നത്. ഒരു ദിവസം കൊണ്ടോ ഏതാനും ദിവസം കൊണ്ടോ ഇത്രയധികം മാലിന്യങ്ങൾ അകത്താക്കാൻ പശുവിന് കഴിയില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
You may also like:ശരീരത്തിലെ ഏഴ് ചക്രങ്ങളെപ്പോലെ, ഭൂമിയുടെ ശക്തി കേന്ദ്രം എവിടെ?
ശസ്ത്രക്രിയ പൂർത്തിയാക്കി മാലിന്യങ്ങൾ പുറത്തെടുത്തെങ്കിലും അടുത്ത പത്ത് ദിവസം നിർണായകമാണെന്ന് ഡോ. അതുൽ മൗര്യ പറയുന്നു. സംഭവത്തിൽ മൃഗാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യർ പുറംതള്ളുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാത്തതും പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാത്തതുമാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
നാൽക്കാലികളുടെ കുടലിനും അന്നനാളത്തിനും വരെ പരിക്കേൽക്കാവുന്ന വസ്തുക്കളാണ് ഏഴ് വയസ്സുള്ള പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത്. ആളുകൾ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും മാലിന്യ സംസ്കാരണം കൃത്യമായി നടപ്പിലാക്കിയാലും മാത്രമേ ഇതിന് അവസാനമുണ്ടാകുകയുള്ളൂ. ഇതിനായുള്ള ബോധവത്കരണ പരിപാടികൾ വ്യാപകമാക്കുന്നതിന് ഗൗരവമായ ഇടപെടൽ ഉണ്ടാകണമെന്ന് മൃഗാവകാശ പ്രവർത്തകനായ രവി ദുബേ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ban on Plastic, Cow, Plastic free city