ബീർഭൂം: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ (Birbhum) രാഷ്ട്രിയ കലാപം. തീവെപ്പിൽ എട്ട് പേർ വെന്തുമരിച്ചു. തൃണമൂൽ (Trinamool Congress)പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറേയും എസ്.ഡി.പി.ഒയെയും സസ്‌പെൻഡ് ചെയ്തു.
പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് കലാപമുണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ബാദു ഷെയ്ക്കിനെ അജ്ഞാത സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തെ തുടർന്ന് ടി.എം.സി പ്രവർത്തകർ വിടുകൾക്ക് തീവെച്ചതായാണ് ആരോപണം. ഇരുപതോളം വീടുകൾക്കാണ് തീയിട്ടത്.
താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയതെന്നാണ് വിവരം. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയെ അക്രമികൾ വഴിയിൽ തടഞ്ഞു. തൃണമൂൽ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. എന്നാൽ അക്രമ സംഭവങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ടി.എം.സി ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചു.
Also Read-
86% കർഷക സംഘടനകളും കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നു; അവ നടപ്പാക്കണം: സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി
തീപിടുത്തമുണ്ടായി ആളുകൾ കൊല്ലപ്പെട്ടത് വേദനിപ്പിക്കുന്ന സംഭവമാണ്. എന്നാൽ ഈ സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ല. പ്രാദേശിക ഗ്രാമ തർക്കമാണ് അപകടത്തിന് കാരണം. കൊല്ലപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ചീഫ് അറിയപ്പെടുന്ന ആളാണ്, അദ്ദേഹത്തിന്റെ മരണം ഗ്രാമവാസികളെ ചൊടിപ്പിച്ചത് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. രാത്രിയിലാണ് തീപിടിത്തമുണ്ടായത്, എന്നാൽ പോലീസും അഗ്നിശമന സേനയും ഉടൻ നടപടി സ്വീകരിച്ചു. കുനാൽ ഘോഷ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറേയും എസ്.ഡി.പി.ഒയെയും സസ്‌പെൻഡ് ചെയ്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.
അതേസമയം, ബാദു ഷെയ്ക്കിന്റെ കൊലപാതകത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വീടിന് തീവെച്ച സംഭവത്തിന് തൃണമൂൽ നേതാവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോയന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് ഡിജിപി മനോജ് മാളവ്യ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
ബാദു ഷെയ്ക്കിന്റെ കൊലപാതകത്തിന് പിന്നാലെയാണ് വീടുകൾക്ക് തീവെച്ചത്. വളരെ അടുത്ത് സ്ഥിതി ചെയ്തിരുന്ന ഏഴെട്ടു വീടുകളാണ് അഗ്നിക്കിരയായത്. ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരാൾ പരിക്കു മൂലം മരണപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.