ചെന്നൈ: തമിഴ്‌നാട്ടിലെ (Tamil Nadu) സർക്കാർ സ്‌കൂളുകളിൽ (Government Schools) 18 ശതമാനത്തിൽ മാത്രമേ ഇന്റർനെറ്റ് (Internet) സൗകര്യങ്ങളുള്ളൂവെന്ന് യുണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) റിപ്പോർട്ട് 2020-21 വ്യക്തമാക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ UDISE+ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 32.03 ശതമാനം സ്‌കൂളുകൾക്കും (സർക്കാർ, സർക്കാർ-എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, മറ്റുള്ളവ എന്നിവ ഉൾപ്പെടെ) ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. 75.62 ശതമാനം സ്വകാര്യ സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിലും സർക്കാർ സ്‌കൂളുകളുകളിൽ വെറും 18 ശതമാനത്തിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യങ്ങളുള്ളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് ഡിജിറ്റലൈസേഷൻ എന്നത് ഒരു പ്രധാന പദമായി മാറിയതിനാൽ ഈ കണക്കിന് നിലവിൽ വളരെയേറെ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന്, ഓൺലൈൻ വിദ്യാഭ്യാസത്തെ സർക്കാർ വലിയ തോതിൽ പ്രോത്സാഹിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിലും സ്‌മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കാനും ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്‌കൂളുകൾ സജ്ജമാക്കാനും ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ സ്‌കൂളുകളിൽ ഇന്റർനെറ്റ് ലഭ്യത വളരെ കുറവായതിനാൽ ഈ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുക്കും.
എന്നാൽ ഈ റിപ്പോർട്ടിൽ അധ്യാപകർക്ക് ഭിന്നാഭിപ്രായമാണുള്ളത്. ചിലർ ഈ കണക്കുകൾ വിശ്വസിക്കുന്നില്ലെങ്കിലും മറ്റു ചിലർ ഇത് യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണക്കുകളാണെന്നാണ് വ്യക്തമാക്കുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രെസ് ചെന്നൈയിലെ നാല് സർക്കാർ സ്‌കൂളുകൾ സന്ദർശിച്ചപ്പോൾ, രണ്ടെണ്ണത്തിൽ മാത്രമേ ഇന്റർനെറ്റ് കണക്ഷനുള്ളൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
“സർക്കാർ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് പഠന നഷ്ടം നേരിട്ടിട്ടുണ്ട്. സ്വന്തം മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിച്ചാണ് അധ്യാപകർ ക്ലാസെടുത്തത്. സംസ്ഥാനത്തെ ഒരു പ്രൈമറി സ്‌കൂളിലും ഇന്റർനെറ്റ് സൗകര്യമില്ലെന്ന്“ തമിഴ്‌നാട് ടീച്ചർ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഇളമാരൻ പറഞ്ഞു.
Also Read- Female qazi| മുൻ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ കൊച്ചു മകന് നിക്കാഹ്; നിക്കാഹ് നടത്തിത് വനിതാ ഖാസി
എന്നാൽ ഈ കണക്കുകളുടെ ആധികാരികതയെ സംശയിക്കുന്നതായി തമിഴ്‌നാട് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പാട്രിക് റെയ്മണ്ട് വ്യക്തമാക്കി. എല്ലാ സർക്കാർ സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിലും 18 ശതമാനത്തിലധികം സ്കൂളുകളിലും ഈ സൗകര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "മിക്ക ഹൈസ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്, എജ്യുക്കേഷണൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (EMIS) വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഞങ്ങൾ ഇത് ഉപയോഗിക്കാറുണ്ടെന്നും” റെയ്മണ്ട് വ്യക്തമാക്കി.
സംസ്ഥാനത്തെ 79.1 ശതമാനം സർക്കാർ സ്‌കൂളുകളിലും പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളുണ്ട് എന്നതാണ് റിപ്പോർട്ടിലെ മറ്റൊരു രസകരമായ ഘടകം. “ഏകദേശം 80 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടറുകളുണ്ടെങ്കിലും 18 ശതമാനം സ്കൂളുകളിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ. ഇത് സർക്കാർ സ്‌കൂളുകളിലെ പരിതാപകരമായ അവസ്ഥയെയാണ് വ്യക്തമാക്കുന്നത്. ഇന്റർനെറ്റ് കണക്ഷനില്ലാത്ത സ്കൂളുകളിൽ കമ്പ്യൂട്ടറുകൾ എന്തിനാണ്? പ്രൊഫസറും ബാലാവകാശ പ്രവർത്തകനുമായ ആൻഡ്രൂ സെസുരാജ് ചോദിച്ചു.
“രാജ്യത്ത് ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. ഈ കാലഘട്ടത്തിന്റെ ആവശ്യമായ ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സർക്കാർ സ്‌കൂളുകളെ വേഗത്തിൽ സജ്ജീകരിച്ചില്ലെങ്കിൽ, നമ്മുടെ വിദ്യാർത്ഥികൾ തീർച്ചയായും പിന്നാക്കം പോകും, ”റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ് പ്രഭാകരൻ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം അയൽ സംസ്ഥാനങ്ങളായ കേരളവും പുതുച്ചേരിയും തമിഴ്‌നാടിനേക്കാൾ വളരെ മുന്നിലാണെങ്കിലും കർണാടകയും ആന്ധ്രാപ്രദേശും ഇക്കാര്യത്തിൽ പിന്നിലാണ്. കേരളത്തിൽ 87.21 ശതമാനം സർക്കാർ സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യമുള്ളപ്പോൾ പുതുച്ചേരിയിൽ ഇത് 94.79 ശതമാനമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Internet, Schools, Tamil nadu