ഹൈദരാബാദ്: പൊലീസ് മര്‍ദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച തെലങ്കാന സ്വദേശി മുഹമ്മദ് ഖദീറിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സിസിടിവി ദൃശ്യങ്ങളിലെ അപാകതയാണ് മുഹമ്മദ് ഖദീറിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
”സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലായിരുന്നു. നല്ല ഇരുട്ടായിരുന്നു”, മുഹമ്മദ് ഖദീറിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന ചോദ്യത്തിന് ഒരു പൊലീസുകാരന്റെ മറുപടി ഇങ്ങനെയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിലെ വ്യക്തതയില്ലായ്മയാണ് മുഹമ്മദ് ഖദീറിനെ പ്രതിയെന്ന് സംശയിക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
മേഡകിലെ ഒരു കൂലിത്തൊഴിലാളിയായിരുന്നു മുഹമ്മദ് ഖദീര്‍. മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് മുഹമ്മദ് ഖദീര്‍ പറഞ്ഞിരുന്നു.
മോഷണം നടന്ന സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുമ്പോള്‍ മുഹമ്മദ് ഖദീര്‍ ആ പ്രദേശത്തുണ്ടായിരുന്നില്ല. പിന്നീട് സിസിടിവി പരിശോധിച്ചപ്പോള്‍ ലഭിച്ച വ്യക്തിയുടെ രൂപവും ഖദീറിന്റെ രൂപവും തമ്മില്‍ സാമ്യമുണ്ടെന്ന കാരണത്താലാണ് ഖദീറിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പൊലീസുകാര്‍ പറയുന്നു.
മോഷണം നടത്തിയശേഷം ഇയാള്‍ സ്ഥലം വിട്ടുവെന്നാണ് കരുതിയത് എന്നും പൊലീസ് പറഞ്ഞു. യാകുതുപുരയിലെ ഒരു ബന്ധുവിനെ കാണാനാണ് മുഹമ്മദ് ഖദീര്‍ എത്തിയത്. അപ്പോഴാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
Also read-ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടോൾ പ്ലാസ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു
”മോഷണം നടത്തിയയാളിന്റെ കുറച്ച് ഭാഗം മാത്രമെ സിസിടിവിയില്‍ പതിഞ്ഞിരുന്നുള്ളു. ഖദീറിനെ പോലെ വളരെ നീണ്ട മുടിയുള്ളയാളാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ തെളിവ് തങ്ങളെ കാണിക്കൂവെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കാണിക്കാന്‍ പൊലീസ് തയ്യാറായില്ല,’ ഖദീറിന്റെ ബന്ധുവായ മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ജനുവരി 29 മുതല്‍ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഖദീര്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 2നാണ് അദ്ദേഹത്തെ മോചിപ്പിക്കുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 12ഓടെ ഖദീറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും അദ്ദേഹത്തെ ഉടന്‍ തന്നെ ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫെബ്രുവരി 16നാണ് ഖദീര്‍ മരിക്കുന്നത്. അതിന് മുമ്പ് തന്നെ തനിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തെപ്പറ്റി തുറന്ന് പറഞ്ഞ് ഒരു വീഡിയോ ഖദീര്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ഏറ്റവുമധികം സിസിടിവികള്‍ സ്ഥാപിച്ചിരിക്കുന്ന നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. കുറ്റകൃത്യങ്ങളെ തടയാന്‍ ഇവ സഹായിക്കുന്നുവെന്നാണ് അധികൃതരുടെ വാദം. ഹൈദരാബാദില്‍ മാത്രമല്ല. നിരവധി നഗരങ്ങളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. പല നഗരങ്ങളും സിസിടിവി സ്ഥാപിക്കാന്‍ ഇപ്പോഴും മുന്നോട്ട് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം വെല്ലുവിളിയുയര്‍ത്തുന്ന സംഭവമാണ് ഇപ്പോള്‍ ഹൈദരാബാദില്‍ സംഭവിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരൂടെ സ്വൈര്യജീവിതത്തിനും ഈ നൂതന സാങ്കേതിക വിദ്യ വെല്ലുവിളിയുയര്‍ത്താം എന്നാണ് മുഹമ്മദ് ഖദീറിന്റെ മരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
Also read-ഹൈദരാബാദിൽ വഴിയോരത്ത് കളിക്കുന്നതിനിടെ നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു
” നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടരുന്നതിലൂടെ ഇതുപോലുള്ള അബദ്ധങ്ങള്‍ ഇനിയും സംഭവിച്ചേക്കാം. അതിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കേണ്ടത് മുഹമ്മദ് ഖദീറിനെപ്പോലെയുള്ള സാധാരണക്കാരാണ്,’ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനിലെ പോളിസി കൗണ്‍സില്‍ അനുഷ്ക ജെയ്ന്‍ പറഞ്ഞു.
അതേസമയം മുഹമ്മദ് ഖദീറിന്റെ മരണത്തിന് പിന്നാലെ മേഡക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.