ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ കളിച്ച് പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത 19കാരിയായ പാകിസ്ഥാനി പെണ്‍കുട്ടിയെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി അയച്ചു. യുപി സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു ഇഖ്ര ജീവാനി എന്ന യുവതി. എന്നാൽ വിസ ഇല്ലാതെ രാജ്യത്ത് എത്തിയ പെണ്‍കുട്ടിയെ പൊലീസ് തിരികെ പാകിസ്ഥാനിലേക്ക് അയച്ചു.
ലൂഡോ ഗെയിംമിംഗ് ആപ്പിലൂടെയാണ് ഇഖ്ര ജീവാനി യുപി സ്വദേശിയായ മുലായം സിംഗിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബംഗളുരുവിലാണ് മുലായം താമസിക്കുന്നത്. തുടര്‍ന്ന് യുവാവിനെ വിവാഹം ചെയ്യാന്‍ ഇഖ്ര ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
ഇഖ്രയുടെ വിസയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ കാമുകനായ മുലായം സിംഗിന്റെ നിര്‍ദ്ദേശപ്രകാരം ഇഖ്ര ആദ്യം നേപ്പാളിലേക്ക് എത്തി. അവിടെ വെച്ചാണ് മുലായവും ഇഖ്രയും വിവാഹിതരായത്. പിന്നാട് സനോലി അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് ഇഖ്ര കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തിയത്. മുലായം സിംഗും അവിടെ എത്തിയിരുന്നു. കാഠ്മണ്ഡുവില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ശേഷം കുറച്ച് ആഴ്ചകള്‍ ഇരുവരും അവിടെ കഴിഞ്ഞു. തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ കരാതിര്‍ത്തിയായ സനോലിയിലൂടെ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
ഇന്ത്യയിലെത്തിയ ശേഷം ഇരുവരും നേരെ പോയത് ബംഗളുരുവിലേക്കാണ്. അവിടെ രാവ എന്ന ഹിന്ദുപ്പേരിലാണ് ഇഖ്ര കഴിഞ്ഞത്.
എന്നാല്‍ ഇഖ്ര നിസ്കരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് മുലായം സിംഗിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇഖ്രയുടെ പാകിസ്ഥാന് പാസ്പോര്‍ട്ട് പൊലീസിന് ലഭിച്ചു.
തുടര്‍ന്ന് ഇഖ്രയെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ അമൃത്സറിലെത്തിച്ച ശേഷം അട്ടാരി കര അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.