ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് ആം ആദ്മി എംഎല്‍എമാരിലൊരാള്‍ ബിജെപിയിലേക്കെന്ന് സൂചന. ‘താന്‍ ബിജെപിയില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം ജനങ്ങളോട് ചോദിക്കുമെന്നാണ്’ എഎപി എംഎല്‍എ ഭൂപത് ഭയാനി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷത്ത് ഇരുന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നും അതുകൊണ്ടാണ് ഇങ്ങനൊരു ചോദ്യം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരണം നല്കി.ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ വിസാവാദര്‍ സീറ്റില്‍ നിന്നാണ് ഭൂപത് വിജയിച്ചത്.
‘ഞാന്‍ ഇതുവരെ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ബിജെപിയില്‍ ചേരണോ വേണ്ടയോ എന്ന് ജനങ്ങളോട് ചോദിക്കും. ഞാന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഭൂരിഭാഗവും കര്‍ഷകരാണുള്ളത്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഒരുപാട് കച്ചവടക്കാരും ഈ മണ്ഡലത്തിലുണ്ട്. അവരുടെ കാര്യങ്ങളും ശ്രദ്ധിക്കണം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എനിക്ക് മികച്ച ബന്ധങ്ങളാണ് വേണ്ടത്. ഇവരുടെ പ്രശ്നങ്ങള്‍ ഞാന്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ പോസിറ്റീവായ മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ജനങ്ങളോടും നേതാക്കളോടും ഞാന്‍ ഈ ചോദ്യം ചോദിച്ചതെന്ന്,’ ഭൂപത് പറഞ്ഞു.
മുമ്പ് താനൊരു ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും ആ പാര്‍ട്ടിയില്‍ നിന്നാണ് എഎപിയിലേക്ക് വന്നതെന്നും ഇദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. താന്‍ അതിനെ ബഹുമാനിക്കുന്നുവെന്നും ഭൂപത് പറഞ്ഞു. മുമ്പ് ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പാര്‍ട്ടിയിലെ നേതാക്കളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ഭൂപത് പറഞ്ഞു.
Also read: ഡൽഹി മദ്യഅഴിമതി: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ സിബിഐ ഏഴുമണിക്കൂർ ചോദ്യം ചെയ്തു
ഇക്കഴിഞ്ഞ ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ വെറും അഞ്ച് സീറ്റാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചത്. മൊത്തം വോട്ട് ശതമാനത്തിന്റെ 12.9 ശതമാനമാണ് എഎപിയ്ക്ക് ലഭിച്ചത്. ഏകദേശം 90 സീറ്റെങ്കിലും എഎപി ഗുജറാത്തില്‍ നേടുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നത്.
ഗുജറാത്തില്‍ 182 അംഗ സംസ്ഥാന നിയമസഭയില്‍ 156 സീറ്റുകള്‍ നേടി ചരിത്ര വിജയമാണ് ബിജെപി ഇത്തവണ നേടിയത്. അതോടൊപ്പം വോട്ട് വിഹിതത്തില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ഇത്തവണ ബിജെപി അധികാരം നിലനിര്‍ത്തിയത്.
ഘട്ലോദിയ, ചോര്യസി എന്നീ രണ്ട് സീറ്റുകളില്‍ ഏകദേശം രണ്ട് ലക്ഷത്തിനോടടുത്ത് ഭൂരിപക്ഷം നേടിയാണ് പാര്‍ട്ടി വിജയം ഉറപ്പിച്ചത്. ഘട്ലോദിയയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എതിരാളിയെ 1.92 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എട്ട് സീറ്റുകളില്‍ ഒന്ന് മുതല്‍ ഒന്നരലക്ഷം വരെ ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയത്. വത്വ, ഓള്‍പാഡ്, സൂറത്ത് വെസ്റ്റ്, മഞ്ജല്‍പൂര്‍, മജുറ, എല്ലിസ്ബ്രിഡ്ജ്, രാജ്കോട്ട് വെസ്റ്റ്, വല്‍സാദ് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയത്.
ഏകദേശം 15 സീറ്റുകളിലാണ് 70,000 മുതല്‍ 1 ലക്ഷം വരെ ഭൂരിപക്ഷം നേടി ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മണിനഗര്‍, കാമ്രേജ്, പര്‍ഡി, നരോദ, നരന്‍പുര, ഭാവ്നഗര്‍ റൂറല്‍, റാവുപുര, ഗാന്ദേവി, ബര്‍ദോലി, അകോട്ട, ദസ്ക്രോയ്, നവസാരി, സബര്‍മതി, സയാജിഗഞ്ച്, വഡോദര സിറ്റി എന്നീ പ്രദേശങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.