വിമാനത്തിനുള്ളിൽ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരന് രണ്ട് വർഷം യാത്രാവിലക്ക് ഏർപ്പെടുത്തി എയർഇന്ത്യ. എയർ ഇന്ത്യയുടെ അന്താരാഷ്ട്ര കമ്മിറ്റിയുടേതാണ് നടപടി. ഏപ്രിൽ പത്തിന് നടന്ന സംഭവത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
AI-111 ഡൽഹി- ലണ്ടൻ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽവെച്ച് അക്രമാസക്തനായ യാത്രക്കാരൻ ക്യാബിൻ ക്രൂവിലെ രണ്ടു പേരെ കയ്യേറ്റം ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള ജസ്കിരത് സിംഗ് (25) എന്ന യാത്രക്കാരനാണ് അക്രമാസക്തനായത്. എയർ ഇന്ത്യ ക്യാബിൻ ക്രൂ സൂപ്പർവൈസറുടെ പരാതിയിൽ ഇയാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ രൂപീകരിച്ച ആഭ്യന്തര കമ്മറ്റി, യാത്രക്കാരൻ ദയയ്ക്ക് അർഹനല്ലെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയും രണ്ട് വർഷത്തേക്ക് വിലക്കുകയും ചെയ്യുകയായിരുന്നു. ലെവൽ 3 വിഭാഗത്തിലെ കുറ്റകൃത്യമായാണ് ജസ്കിരത് സിംഗിന്റെ പെരുമാറ്റത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read- വനിതാ സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ പൈലറ്റിനെ സസ്പെൻഡ് ചെയ്തു; എയർഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) റെഗുലേഷൻ പ്രകാരം യാത്രക്കാരുടെ മോശം പെരുമാറ്റത്തെ മൂന്ന് തലങ്ങളായാണ് വിവരിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽപെടുന്ന കുറ്റകൃത്യങ്ങൾ ചെയ്ത യാത്രക്കാർക്ക് വിമാനയാത്രാ വിലക്കും നേരിടേണ്ടിവരും.
ശാരീരിക ആംഗ്യങ്ങൾ, വാക്കാലുള്ള ഉപദ്രവം, അനിയന്ത്രിതമായ മദ്യപാനം തുടങ്ങിയ പെരുമാറ്റം ലെവൽ 1 ൽ ആണ് ഉൾപ്പെടുന്നത്. തള്ളൽ, ചവിട്ടൽ അല്ലെങ്കിൽ ലൈംഗിക പീഡനം പോലുള്ള ശാരീരിക ഉപദ്രവം ലെവൽ 2 കുറ്റകൃത്യമാണ്.
ജീവനക്കാരുടെ ജീവന് ഭീഷണിയാകുന്ന അതിക്രമങ്ങൾ, ശാരീരിക അതിക്രമങ്ങൾ, കൊലപാതക ആക്രമണം തുടങ്ങിയവ ലെവൽ 3 ആയി കണക്കാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air india, Air India Flights