പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58 ൽ നിന്ന് 65 ആയി ഉയർത്താനൊരുങ്ങി എയർ ഇന്ത്യ (Air India). പൈലറ്റുമാർക്ക് 65 വയസു വരെ സർവീസിൽ തുടരാം എന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA (Directorate General of Civil Aviation)) നിർദേശിക്കുന്നത്. മിക്ക എയർലൈനുകളിലും പൈലറ്റുമാർ 65 വയസു വരെ ജോലി ചെയ്യാറുണ്ടെന്ന് ജൂലൈ 29 ന് പുറപ്പെടുവിച്ച എയർ ഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. എന്നാലിതിന് ചില ഉപാധികളുണ്ട്. നിലവിൽ 58 വയസാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം. തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റുമാർക്ക് റിട്ടയർമെന്റിനു ശേഷം 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സേവനകാലാവധി നീട്ടി നൽകുന്നതാണ് പുതിയ നയം. ഈ കരാർ 65 വയസുവരെ നീട്ടാൻ അപേക്ഷിക്കാവുന്നതുമാണ്.
''എയർ ഇന്ത്യയുടെ പൈലറ്റുമാർ നിലവിൽ 58 വയസിലാണ് വിരമിക്കുന്നത്. വിരമിച്ചതിന് ശേഷവും പൈലറ്റുമാർക്ക് സേവനം നീട്ടാൻ കമ്പനി നയം രൂപീകരിച്ചിരിക്കുകയാണ്", എയർ ഇന്ത്യയുടെ ഹ്യൂമൻ റിസോഴ്‌സ് മേധാവി പറഞ്ഞു.
എയർ ഇന്ത്യയുടെ പുതിയ നയം അനുസരിച്ച്, അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാർക്ക് കരാർ അടിസ്ഥാനത്തിൽ തുടർന്നും പ്രവർത്തിക്കാനുള്ള യോഗ്യത പരിശോധിക്കാൻ എച്ച്ആർ, ഓപ്പറേഷൻസ് & ഫ്ലൈറ്റ് സുരക്ഷ എന്നീ ഡിപ്പാർട്ട്മെന്റിലെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു പാനൽ രൂപീകരിക്കും. അച്ചടക്കം, വിമാന സുരക്ഷ, ജാഗ്രത എന്നിവയുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ മുൻകാല രേഖകൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും. അവലോകനത്തിന് ശേഷം, വിരമിക്കലിനു ശേഷമുള്ള കരാർ നൽകുന്നതിന് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറിന് ശുപാർശ ചെയ്യും.
അഞ്ച് വർഷത്തെ കരാർ സേവനത്തിനു ശേഷം പൈലറ്റുമാരുടെ പ്രകടനം സമഗ്രമായി പരിശോധിച്ച് സേവനകാലാവധി 65 വർഷം വരെ നീട്ടുന്നത് പരിഗണിക്കും.
നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർ ഇന്ത്യ. എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് 18,000 കോടി രൂപക്കാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച് സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറി. സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് നേതൃത്വം നൽകിയ കൺസോർഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയർ ഇന്ത്യ കമ്പനി ഓഹരികൾ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.