ലഖ്നൗ: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കോൺഗ്രസ് മോശം സ്ഥാനാർഥികളെ നിർത്തുമെന്ന് കരുതുന്നില്ലെന്ന് സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. കഴിഞ്ഞദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയെ പരാമർശിച്ച് ആയിരുന്നു അഖിലേഷ് യാദവ് ഇങ്ങനെ പറഞ്ഞത്. ദുർബലരായ സ്ഥാനാർഥികളെ കോൺഗ്രസ് മത്സരരംഗത്ത് ഇറക്കിയത് കൃത്യമായ ലക്ഷ്യത്തോടെ ആയിരുന്നു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
ദുർബലരായ സ്ഥാനാർഥികളെ കൃത്യമായ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നിശ്ചയിച്ചത്. വലിയ വിഭാഗം ബി.ജെ.പി വോട്ടുകൾ സ്വന്തമാക്കാൻ കഴിയുന്ന സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നതെന്നും ബി.ജെ.പിയുടെ വോട്ടുവിഹിതം വലിയ രീതിയിൽ കുറയ്ക്കാൻ ഇവർക്ക് കഴിയുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഖിലേഷ് യാദവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
"ഇത്തരത്തിലുള്ള പരാമർശങ്ങളിൽ താൻ വിശ്വസിക്കുന്നില്ല. ദുർബലരായ സ്ഥാനാർഥികളെ കോൺഗ്രസ് നിർത്തുമെന്ന് ഞാൻ കരുതുന്നില്ല. ഒരു പാർട്ടിയും ഇങ്ങനെ ചെയ്യില്ല. ജനങ്ങൾ അവർക്കൊപ്പമില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒഴിവുകഴിവുകൾ കോൺഗ്രസ് നടത്തുന്നത്." - അഖിലേഷ് യാദവ് പറഞ്ഞു.
കഴിഞ്ഞദിവസം റായ്ബറേലിയിൽ വെച്ചായിരുന്നു പ്രിയങ്ക വിവാദ പരാമർശം നടത്തിയത്. ഉത്തർപ്രദേശിലെ ചില മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത് ബി.ജെ.പിയുടെ വോട്ട് ഷെയർ കുറയ്ക്കാൻ എന്നായിരുന്നു പരാമർശം. തങ്ങളുടെ സ്ഥാനാർഥികൾ കരുത്തരായിരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കുമെന്നും സ്ഥാനാർഥികൾ ദുർബലരായിരിക്കുന്ന മണ്ഡലങ്ങളിൽ അവർ ബി.ജെ.പിയുടെ വോട്ട് കുറയ്ക്കുമെന്നും ആയിരുന്നു പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, കോൺഗ്രസ് ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിനാൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് പറയേണ്ടി വരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akhilesh, Kerala loksabha election, Kerala Loksabha Election 2019, Loksabha election, Loksabha election 2019