ന്യൂഡല്‍ഹി: ലോകാത്ഭുതമായ ആഗ്രയിലെ താജ് മഹലിലെ(Taj Mahal) 20 മുറികള്‍ തുറക്കണമെന്ന വിവാദ ഹര്‍ജി അലഹബാദ് ഹൈക്കോടതി(Allahabad High court) തള്ളി. മുറികള്‍ തുറക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി(BJP) നേതാവായ രജനീഷ് സിങ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (ASI) നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുറി തുറന്ന് വിവരം അറിയുകയെന്നത് അറിയാനുള്ള അവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാരന്റെ പ്രതികരണം.
'താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികള്‍ പൂട്ടിയിരിക്കുകയാണ്, ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകള്‍ അറിയാന്‍ ഈ മുറികള്‍ തുറക്കാന്‍ എഎസ്ഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ മുറികള്‍ തുറന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിടുന്നതില്‍ ഒരു തെറ്റുമില്ല, ''ബിജെപി നേതാവ് പറഞ്ഞിരുന്നു.
Also Read-Taj Mahal | ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങൾ കണ്ടെത്തണം; താജ്മഹലിലെ 20 മുറികൾ തുറക്കണമെന്ന ഹർജിയുമായി BJP നേതാവ് ഹൈക്കോടതിയിൽ2015ല്‍ ആറ് അഭിഭാഷകരാണ് താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. 2017-ല്‍ ബിജെപി നേതാവ് വിനയ് കത്യാര്‍ അവകാശവാദം ആവര്‍ത്തിച്ച്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹല്‍ സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ ബിജെപി നേതാവ് അനന്ത് കുമാര്‍ ഹെഗ്ഡെയും താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന് അല്ലെന്നും മറിച്ച് താന്‍ ജയസിംഹ രാജാവില്‍ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടു.
താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചുള്ള അത്തരം വ്യാഖ്യാനങ്ങളെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തുടര്‍ച്ചയായി നിരാകരിക്കുകയും ഉടമസ്ഥാവകാശത്തിനുള്ള അവകാശവാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
Also Read-National Anthem | മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധം; ഉത്തരവിറക്കി യു.പി സർക്കാർ2018 ഫെബ്രുവരിയില്‍, ASI ആഗ്ര കോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചു, 'താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് ഒരു ശവകുടീരമായാണ് നിര്‍മ്മിച്ചത്, അത് അദ്ദേഹത്തിന്റെ പത്നി മുംതാസ് മഹലിന്റെ ഒരു ശവകുടീരവും ആരാധനാലയവുമാക്കാന്‍ ഉദ്ദേശിച്ചാണ് അദ്ദേഹം നിര്‍മ്മിച്ചത്'- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.