ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിംഗ് കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഖലിസ്ഥാന്‍ തീവ്രവാദിയായിരുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ വിടവ് നികത്താന്‍ പാക് ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് വളര്‍ത്തിയെടുത്ത നേതാവാണ് അമൃത്പാല്‍ സിംഗെന്നാണ് ഇന്ത്യയിലെ ഇന്റലിജന്‍സ് വൃത്തങ്ങളുടെ നിഗമനം.
ഇന്ത്യയിലെയും പാകിസ്ഥാനിലേയും സിഖ് വംശജരുടെ വിഷയങ്ങള്‍ നിയന്ത്രിക്കാന്‍ ഐഎസ്ഐ ശ്രമിച്ചിരുന്നതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാലയെ പോലെയുള്ള ഒരു നേതാവിനെയായിരുന്നു അവര്‍ക്ക് ആവശ്യം.
“കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ നീക്കങ്ങള്‍ കൃത്യമായ ഫലം നല്‍കുന്നില്ലെന്ന് ഐഎസ്ഐയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ കാര്യക്ഷമമായ ആഭ്യന്തര ക്രമസമാധാന സംവിധാനവും നയതന്ത്രശേഷിയും അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബിലുള്ള ഐഎസ്ഐയുടെ പദ്ധതികളും പരാജയപ്പെട്ടിരുന്നു. അവിടെയുള്ള സിഖുകാര്‍ക്കിടയില്‍ വളരെ കുറവ് ആക്രമസംഭവങ്ങള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ,” വൃത്തങ്ങള്‍ അറിയിച്ചു.
1984ന് ശേഷം ജനിച്ച യുവാക്കളെ വിവിധ ക്രിമിനല്‍ പ്രവൃത്തികളില്‍ ഉപയോഗിക്കാനാണ് പാകിസ്ഥാന് ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.
അതേസമയം, അമൃത്പാല്‍ സിംഗുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെപ്പറ്റി അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ ഐഎസ്ഐയുമായി നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പാക് ദുരുപയോഗം; സോഷ്യല്‍ മീഡിയ പിന്തുണ
യുകെ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ അനുഭാവികളുമായി ഐഎസ്ഐ ബന്ധപ്പെട്ടിരുന്നു. ഗ്രൗണ്ട് സീറോ ഓപ്പറേഷനുകള്‍ക്കായി ഇവരുമായി ബന്ധപ്പെട്ടത്. അതിനായി അവര്‍ അമൃത്പാല്‍ സിംഗിനെ തെരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം, മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെപ്പോലെ തീവ്രവത്കരിക്കപ്പെട്ടിട്ടില്ല സിംഗ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന.
“അദ്ദേഹവുമായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാനെ സിംഗ് അധിക്ഷേപിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെയും മുസ്ലിങ്ങളുടെയും അവസ്ഥയെക്കുറിച്ച് തനിക്ക് അറിയാമെന്നും സിംഗ് പറഞ്ഞു. ഇന്ത്യ തന്റെയും രാജ്യമാണെന്നും ഇവിടെയുള്ള സിഖുകാര്‍ക്ക് വേണ്ടിയാണ് താന്‍ പോരാടുന്നത്,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്, കാനഡ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് തനിക്ക് സോഷ്യല്‍ മീഡിയ പിന്തുണ ലഭിച്ചിരുന്നുവെന്നും സിംഗ് പറഞ്ഞിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്എഡി പ്രവര്ത്തകന് ജഗ്താര്‍ സിംഗ് താരയുടെ അടുത്ത അനുയായിയായ അവതാര്‍ സിംഗ് ഖാണ്ഡയെപ്പോലെയുള്ളവരായിരുന്നു അമൃത് പാല് സിംഗിന്റെ പ്രധാന അനുയായികള്‍. അവരാരും ഐഎസ്ഐയുമായുള്ള ബന്ധം വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
സിംഗ് കുടുബം ഖാണ്ഡയ്ക്ക് സന്ദേശം അയച്ചു
അമൃത്പാല്‍ സിംഗിന്റെ തിരോധാനത്തിന് ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങളറിയാനായി സിംഗിന്റെ കുടുംബം പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിരുന്നു. അമൃത്പാലിന്റെ ഭാര്യ ഖാണ്ഡയ്ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. അമൃത്പാലിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി താങ്കള്‍ ആയിരിക്കും എന്ന രീതിയിലായിരുന്നു ഭാര്യയുടെ സന്ദേശം. അമൃത്പാലിന്റെ അറസ്റ്റിന് ശേഷമാണ് കുടുംബത്തിന് ആശ്വാസമായത്.
‘ശക്തനായ മനുഷ്യനല്ല’
ഒരു ധീരനായ നേതാവല്ല അമൃത്പാല്‍ സിംഗ് എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. അമൃത്പാല്‍ സിംഗിന്റെ ഭാര്യയുടെ വിദേശ യാത്ര തടഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കീഴടങ്ങിയത്. പൊലീസ് മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഒളിച്ചോടിയതെന്ന് നേരത്തെ അറസ്റ്റിലായ അമൃത്പാല്‍ സിംഗിന്റെ കൂട്ടാളി പപാല്‍പ്രീത് സിംഗും പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.