ഗാന്ധിനഗർ: വ്യോമസേനയുടെ ബാലാകോട്ട് ആക്രമണത്തിൻറെ തെളിവ് ചോദിക്കുന്നവര്‍, അത് പുൽവാമ ആക്രമണത്തിനിരയായ സൈനികരുടെ ബന്ധുക്കൾ ആയാൽപ്പോലും ദേശവിരുദ്ധരും പാകിസ്ഥാൻ അനുകൂലികളും ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
ഞാൻ വീണ്ടുംപറയുകയാണ് ഈ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ്. എന്തുകൊണ്ട്? കാരണം പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുകയാണ്. കോൺഗ്രസും അതേ കാര്യം തന്നെയാണ് ചോദിക്കുന്നത്. രണ്ടുപേരും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്- രൂപാണി പറഞ്ഞു.
നമ്മുടെ സൈന്യത്തെ സംശയിക്കുന്ന എല്ലാവരും ഇന്ത്യയെ നാണം കെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് സഹായം ചെയ്യുകയാണ്-അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രകടന പത്രികയുടെ ഗുജറാത്ത് വേർഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
ഒരു പുതിയ ഇന്ത്യയെ പടുത്തുയർത്താനുള്ള പ്രതിജ്ഞയാണ് സങ്കൽപ് പത്ര എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 മാസം മോദി സർക്കാരിന്റെ നേതൃത്വത്തിൽ അഴിമതിയോടുള്ള നേരിട്ടുള്ള പോരാട്ടമാണ് നടന്നതെന്നും വിജയ് രൂപാണി പറഞ്ഞു.
രാജ്യ സുരക്ഷായ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും തീവ്രവാദത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370, കശ്മീരിലെ ആർട്ടിക്കിൾ 35എ എന്നിവ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air force, Balakot strike, Bjp, Congress, India, Pakistan, Pulwama Attack, ഇന്ത്യ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, ബാലാകോട്ട് ആക്രമണം