ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയ ഇന്ത്യയുടെ നടപടിയില്‍ പ്രതികരിച്ച പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്ക്ക് മറുപടിയുമായി കേന്ദ്ര വിദേശ കാ ര്യ മന്ത്രി എസ്. ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന എസ് സിഒ മീറ്റിംഗില്‍ വെച്ചാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജമ്മുകശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായിക്കഴിഞ്ഞുവെന്നും ജയശങ്കര്‍ ബിലാവലിനോട് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തോട് കൂട്ടിച്ചേര്‍ത്താണ് ബിലാവല്‍ കശ്മീര്‍ വിഷയത്തെപ്പറ്റി സംസാരിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു എസ്. ജയശങ്കര്‍.
” പാകിസ്ഥാന് ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കൂ. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായിക്കഴിഞ്ഞു. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് കഴിഞ്ഞു,” ജയശങ്കര്‍ പറഞ്ഞു.” പാകിസ്ഥാന് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന പാക് അധിനിവേശ കശ്മീരിനെപ്പറ്റിയാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. കശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട തത്വങ്ങളോട് രാജ്യങ്ങള്‍ ബഹുമാനം കാണിക്കേണ്ടതിന്റെ ആവശ്യകതെയപ്പറ്റിയും ബിലാവല്‍ ഭൂട്ടോ സമ്മേളനത്തില്‍ സംസാരിച്ചു.” അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും ലംഘിക്കുന്ന രാജ്യങ്ങളുടെ എകപക്ഷീയമായ നടപടികള്‍ എസ്സിഒ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. സംഘര്‍ഷം മുന്നോട്ടു കൊണ്ടുപോകുകയല്ല വേണ്ടത്. സംഘര്‍ഷത്തിന് പരിഹാരം കാണുകയാണ് ചെയ്യേണ്ടത്,” ബിലാവല്‍ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ 2019ലാണ് നിര്‍ത്തലാക്കിയത്. ഇതിലൂടെ ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യന്‍ യൂണിയനിലേക്ക് ചേര്‍ക്കുകയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തു. ഇതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു.
അതേസമയം ഭീഷണിയെ നേരിടാനായി ഇന്ത്യ-പാക് ചര്‍ച്ചകള്‍ സാധ്യമാണോ എന്ന ചോദ്യത്തിന് എസ് ജയശങ്കര്‍ നല്കിയ മറുപടിയും ശ്രദ്ധേമായിരുന്നു. ഭീകരവാദത്തിന്റെ ഇരകള്‍ തീവ്രവാദം നടത്തുന്നവരുമായി ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ ചെയ്യാറില്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.” എന്നെ സംബന്ധിച്ചിടത്തോളം നയതന്ത്ര വിജയത്തിനല്ല പ്രാധാന്യം നല്‍കുന്നത്. ഞങ്ങള്‍ രാഷ്ട്രീയപരമായും നയതന്ത്രപരമായും പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടുകയാണ്. ഭീകരവാദത്തിന്റെ ഇരയെന്ന നിലയില്‍ ഞങ്ങള്‍ക്ക് അത് ചെയ്യാനുള്ള അര്‍ഹതയുണ്ട്” ജയശങ്കര്‍ പറഞ്ഞു.
ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്ഥാനി വിദേശകാര്യ മന്ത്രിയാണ് ബിലാവല്‍ ഭൂട്ടോ.എസ് സിഒ എന്ന സംഘടനയിലെ ഒരു അംഗരാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എന്ന നിലയിലാണ് ബിലാവല്‍ ഇന്ത്യയിലെത്തിയത്. ബഹുരാഷ്ട്ര നയതന്ത്രത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനം. അതിലുപരിയായി ഈ സന്ദര്‍ശനത്തെ വേറെ രീതിയില്‍ കാണേണ്ടതില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Article 370, India, Kashmir, Pakistan, S jaishankar