ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചത് 60000 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. 2014ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയാണിത്. സെന്‍റർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. 2014ലെ തെരഞ്ഞെടുപ്പിൽ 30000 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആകെ ചെലവായ തുകയുടെ 45 ശതമാനവും ചെലവഴിച്ചത് ബിജെപി ആയിരുന്നു. 2009ൽ അധികാരം നേടിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചെലവഴിച്ചത് ആകെ തുകയുടെ 40 ശതമാനം ആയിരുന്നെങ്കിൽ ഇത്തവണ അത് 15-20 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പോൾ എക്സ്പെൻഡിച്വർ: ദി 2019 ഇലക്ഷൻസ് എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ശരാശരി 100 കോടി രൂപ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു വോട്ടർക്ക് 700 രൂപ എന്ന നിരക്കിലാണ് ചെലവായിരിക്കുന്നത്.
1998ലെ തെരഞ്ഞെടുപ്പിൽ ഒമ്പതിനായിരം കോടി രൂപയാണ് പാർട്ടികൾ ചെലവഴിച്ചത്. എന്നാൽ 21 വർഷം പിന്നിടുമ്പോൾ ഇത് ആറിരട്ടിയായാണ് വർദ്ധിച്ചിരിക്കുന്നത്.
75 മുതൽ 85 വരെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ 40 കോടി രൂപ വരെ ചെലവഴിച്ചതായും റിപ്പോർട്ടിലുണ്ട്. ഇത് ആകെ ചെലവഴിക്കാവുന്ന തുകയുടെ 50 ഇരട്ടിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയുടെ പരിധി 70 ലക്ഷം രൂപയാണ്. തിരുവനന്തപുരം, അമേത്തി, മാണ്ഡ്യ, ഷിമോഗ, ഭോപ്പാൽ ബരാമതി, നാഗ്പുർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികൾ 40 കോടിയിലേറെ ചെലവഴിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Lok Sabha Elections, Loksabha election 2019, കോൺഗ്രസ്, ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പ്