മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കർണാടക എ ടി എസിന്റെ പരിശോധന. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.
ഇതിനിടെ മംഗളൂരുവില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയത്. കടകള്‍ വൈകിട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതിർത്തി കടന്നുവരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ മാത്രമേ ആറുമണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ഓഗസ്റ്റ് ഒന്നുവരെ മദ്യശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
പത്തുദിവസങ്ങള്‍ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരര്‍ശന ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായികമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ബന്ത്വാളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
Also Read-
കർണാടകത്തിൽ ബിജെപി മന്ത്രിക്കെതിരെ പ്രതിഷേധവുമായി എബിവിപി പ്രവർത്തകർ; പൊലീസ് ലാത്തി വീശിദക്ഷിണ കന്നഡ ജില്ലയിൽ പത്ത് ദിവസത്തിനിടെ നടന്ന മൂന്ന് കൊലപാതകങ്ങൾപ്രതികാര കൊലയെന്ന് സൂചന. കാസർഗോഡ് സ്വദേശി മഷൂദിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ട് ആരും കൊലകൾ നടന്നത്. സംഘർഷ സാധ്യത മുൻ നിർത്തി മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നഡയിൽ സുരക്ഷ കർശനമാക്കി.
ജൂലൈ 21 നാണ് കാസർഗോഡ് മെഗ്രാൽ പുത്തൂർ സ്വദേശി മഷൂദ് സുള്ള്യയിലെ ബെല്ലാരയക്ക് സമീപം കൊല്ലപെട്ടത്. ഇതിന് തൊട്ടു പിന്നാലെയാണ് ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൃത്യം നടത്തിയത്.
പ്രവീണിന്റെ കൊലപാതകം നടന്ന് രണ്ടാം ദിവസമാണ് സൂറത്ത് കല്ലിലെ ഫാസിൽ അക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാൾക്ക് രാഷ്ട്രീയ സംഘടനയിൽ അംഗത്വമോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് ആണ് പ്രതിക്കൂട്ടിലെങ്കിൽ. ഫാസിലിന്റെ കൊലപാതകത്തിൽ ബജ്രംഗ് ദൾ പ്രവർത്തകരാണ് ആരോപണ വിധേയർ. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ പോലീസ് നിയന്ത്രണവും ശക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.