കോവിഡിനു (Covid 19) മുമ്പ് തന്നെ വിദേശികളുൾപ്പെടെ നിരവധിയാളുകൾ ഇന്ത്യയിലെ പാരമ്പര്യ ചികിത്സ (traditional Indian medicines) ഉപയോഗപ്പെടുത്തുന്നവരാണ്. എന്നാൽ മഹാമാരിയുടെ വരവോടെ ഇത്തരം പാരമ്പര്യ ചികിത്സയും ആയുർവേദവുമൊക്കെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഈ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തി അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യൻ പരമ്പരാഗത ചികിത്സാ രീതികൾക്ക് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ വിദേശികൾക്കായി ആയുഷ് വിസ (AYUSH visa) അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തെ പരമ്പരാഗത ചികിത്സാ മേഖലയ്ക്ക് ഉണർവേകുക, വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. ഔഷധ സസ്യ കർഷകരെ ആയുഷ് ഉൽപന്ന നിർമ്മാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പോർട്ടൽ ഉൾപ്പെടെയുള്ള പദ്ധതികളും പരിഗണനയിലാണ്.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ത്രിദിന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയുടെ (AYUSH Investment and Innovation Summit 2022) ഉദ്ഘാടന സമ്മേളനത്തിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത്, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിൽ പരമ്പരാഗത ചികിത്സകൾ നടത്താനാഗ്രഹിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുക എന്നതാണ് ആയുഷ് വിസ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. "ഈ വിസയിലൂടെ ഇന്ത്യയിൽ ആയുഷ് ചികിത്സകൾ നടത്തുന്നതിവുള്ള യാത്രകൾ എളുപ്പമാക്കും", പ്രധാനമന്ത്രി പറഞ്ഞു. വിസയ്ക്ക് പുറമെ, ഇന്ത്യയിലെ പാരമ്പര്യ ചികിത്സാ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ സംരംഭങ്ങളും പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്നും മോദി വ്യക്തമാക്കി. ആയുർവേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആറ് പരമ്പരാഗത ഇന്ത്യൻ ചികിത്സാ രീതികളാണ് ഇതിൽ ഉൾപ്പെടുക.
ഔഷധ സസ്യങ്ങൾ വളർത്തുന്ന കർഷകരെ ആയുഷ് ഉൽപന്നങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഡിജിറ്റൽ പോർട്ടലും അവതരിപ്പിക്കും. ആയുഷ് ഉൽപ്ന്നങ്ങളുടെ ആധികാരികത ഉറപ്പു നൽകുന്ന ആയുഷ് മാർക്ക് ഉടൻ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനായുള്ള തയ്യാറെടുപ്പുകളും നടന്നു വരികയാണ്. ആളുകൾക്ക് ആത്മവിശ്വാസത്തോടെ ആയുഷ് ഉത്പന്നങ്ങൾ വാങ്ങാൻ ഇത് സഹായകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പാരമ്പര്യ ചികിൽസാ രീതിയെക്കുറിച്ചും പ്രധാനമന്ത്രി ഉച്ചകോടിക്കിടെ പരാമർശിച്ചു. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ പാരമ്പര്യ ചികിൽസ പ്രധാന പങ്കു വഹിച്ചുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി 'ഹീൽ ഇൻ ഇന്ത്യ' പദ്ധതി ഈ ദശകത്തിലെ തന്നെ വലിയ ബ്രാൻഡായി മാറാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. മെഡിക്കൽ ടൂറിസത്തിന്റെ ജനപ്രിയ കേന്ദ്രമായി ഇന്ത്യ മാറിയെന്നും ഈ മേഖലയിലുള്ള നിക്ഷേപ സാധ്യതകൾ വർധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രത്യേക വിസ അനുവദിക്കുന്നതോടെ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ വിദേശ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayush ministry, Visa