വിദ്വേഷം പരത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ബിജെപി എംഎൽഎ ടി.രാജ സിംഗിന് വ്യാഴാഴ്ച ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ദിവസങ്ങൾ നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് പോളിസി ലംഘനം നടത്തിയെന്നാരോപിച്ച് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ തെലങ്കാന എംഎൽഎയുടെ അക്കൗണ്ട് നീക്കം ചെയ്തത്.
അക്രമത്തില്‍ ഏർപ്പെടുകയോ അത് പ്രോത്സാഹിപ്പുക്കുകയോ ചെയ്യുന്നവരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെയും സാന്നിധ്യം ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉണ്ടാകുന്നതിനെ എതിർക്കുന്ന നയങ്ങളാണ് കമ്പനിക്കുള്ളത്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ച രാജാ സിംഗിനെ ഞങ്ങൾ വിലക്കിയിരിക്കുകയാണ്- രാജാസിംഗിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് വക്താവ് അറിയിച്ചതിങ്ങനെയാണ്.
അതേസമയം തനിക്ക് വിലക്കേർപ്പെടുത്തിയതിൽ അർഥമില്ലെന്നാണ് രാജാ സിംഗിന്റെ പ്രതികരണം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഫേസ്ബുക്ക് ഉപയോഗിക്കാത്തതിനാൽ തന്നെ വിലക്കിയതിൽ അർത്ഥമില്ലെന്ന് സിംഗ് പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നേരത്തെ നീക്കം ചെയ്തിരുന്നുവെന്നും 2019 ഏപ്രിൽ ഒന്നിന് ഫേസ്ബുക്കിൽ നിന്ന് കാരണം അറിയാൻ ആഗ്രഹിച്ച് ട്വീറ്റ് ചെയ്തതായും സിംഗ് പറഞ്ഞു.
ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്ന് ഇന്ത്യയാണ്. 30 കോടി ഉപഭോക്താക്കളാണ് ഫേസ് ബുക്കിന് ഇന്ത്യയിലുളളത്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ പക്ഷം ചേരുന്ന തരത്തിലുള്ള പോളിസികളാണ് ഫേസ്ബുക്കിനുള്ളതെന്ന് ആരോപിച്ച് വാൾസ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഏറെ വിവാദമായിരുന്നു. ബിജെപി എംഎൽഎ രാജാ സിംഗിന്‍റെ വിദ്വേഷ ഉള്ളടക്കം അടങ്ങിയ പ്രസംഗങ്ങളുടെ പോസ്റ്റുകൾ ഫേസ്ബുക്ക് അവഗണിച്ചുവെന്നും റിപ്പോർട്ടിൽ വിമർശനം ഉയർന്നിരുന്നു.
തുടർന്ന് ഫേസ്ബുക്കിന്‍റെ പക്ഷപാതിത്വം ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികൾ രംഗത്തെത്തുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ ദുരുപയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്‍ററി പാനലിന് മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Facebook, Facebook account, MLA