സംയുക്ത സൈനിക മേധാവി (CDS) ബിപിൻ റാവത്തും (Bipin Rawat) ഭാര്യയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും അടക്കം സഞ്ചരിച്ച Mi17v5 ഹെലികോപ്റ്ററാണ് തമിഴ്നാട്ടിലെ നീലഗിരിയിൽ (Nilgiris) തകർന്നുവീണത്. സുളൂരിലെ ആർമി ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട് ഏതാനും മിനുട്ടുകൾക്കകമായിരുന്നു അപകടം നടന്നത്. അപകട വാർത്ത പുറത്തു വന്ന് അൽപസമയത്തിനുള്ളിൽ ബിപിൻ റാവത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.
അപകടത്തെ കുറിച്ച് ഇതുവരെ അറിഞ്ഞ 10 കാര്യങ്ങൾ
1. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.
2. 14 പേരാണ് അപകടത്തിൽപെട്ടത്. അതേസമയം, ഒമ്പത് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് എന്നും ചില റിപ്പോർട്ടുകളുണ്ട്.
3. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
4. അപകടത്തിൽ ഇതുവരെ 4 പേർ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ ആരൊക്കെയാണെന്നോ അപകടത്തിൽ പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളോ പുറത്തു വന്നിട്ടില്ല.
5. കോയമ്പത്തൂരിലെ സുലൂർ ആർമി ബേസിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന ഉദഗമണ്ഡലത്തുള്ള വെല്ലിങ്ടണിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
6. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചു. 2019 ജനുവരിയിലാമ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ റാവത്ത് (63) ചുമതലയേൽക്കുന്നത്. പുതുതായി രൂപീകരിച്ച സൈനിക കാര്യ വകുപ്പിന്റെ തലവനായും അദ്ദേഹം നിയമിതനായി.
6. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
7. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു. രാജ് നാഥ് സിങ് പാർലമെന്റിൽ അൽപ്പസമയത്തിനകം പ്രസ്താവന നടത്തും.
8. മി-8 ഹെലികോപ്റ്ററുകളുടെ റഷ്യൻ നിർമ്മിത സൈനിക ഗതാഗത പതിപ്പാണ് Mi-17V5, സൈനികരെ വിന്യസിക്കാനും ആയുധ ഗതാഗതം, അഗ്നിശമന സഹായം, പെട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്റ്ററുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
9. Mi-17V5 ഹെലികോപ്റ്ററിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്, സാധാരണ റേഞ്ച് 580 കിലോമീറ്ററാണ്. ഇതിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും.
10. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Army chopper crash, Bipin rawat, Indian army