ന്യൂഡല്‍ഹി: മുസ്ലീം സമുദായവും ബിജെപിയും തമ്മിലുള്ള വിടവ് നികത്തുന്നതിനായി രാജ്യത്തെ പ്രധാന നഗരങ്ങളിലും ജില്ലകളിലും സൂഫി, ഉലമ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ന്യൂനപക്ഷ മോര്‍ച്ച. മുസ്ലീം ജനസംഖ്യ കൂടുതലുള്ള 100 ലോക്സഭാ മണ്ഡലങ്ങളില്‍ സമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം. പ്രോഗ്രാം കോര്‍ഡിനേറ്ററായി മൗലാന സുഹൈബ് ഖാസ്മിയെ പാര്‍ട്ടി നിയമിച്ചു.
‘ന്യൂനപക്ഷ മുന്നണി വരും ദിവസങ്ങളില്‍ രാജ്യത്തെ 100 ലോക്സഭാ മണ്ഡലങ്ങളിലും പ്രധാന നഗരങ്ങളിലും ഉലമ, സൂഫി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും, അതിലൂടെ പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ മുസ്ലീം സമുദായത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും മുസ്ലീം സമുദായവും ബിജെപിയും തമ്മില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യും’-കണ്‍വീനര്‍ ഖാസ്മി പറഞ്ഞു. ബിജെപിയും മുസ്ലീം സമുദായം തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സമ്മേളനങ്ങള്‍ രാജ്യത്തെ 15 പ്രധാന നഗരങ്ങളിലും 100 ജില്ലകളിലും നടക്കും, സമ്മേളനങ്ങളിലൂടെ ദേശസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കും. വോട്ടിന് വേണ്ടിയല്ലാതെ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതാക്കളോട് ജനുവരി 17 ന് നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ആഹ്വാനം ചെയ്തിരുന്നു.
Also read-കര്‍ണാടക ബജറ്റ് അവതരണത്തിനിടെ സഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെവിയില്‍ പൂ വെച്ചത് എന്തിന് ?
ഒരു സമുദായത്തിനെതിരെയും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി മോദി ബിജെപി നേതാക്കളോട് നിര്‍ദ്ദേശിച്ചതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആഹ്വാനമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും പരസ്പരം സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പുറമെ, അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അഭിലാഷ ജില്ലകളുടെ വികസനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.