കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 30 സീറ്റുകളില്‍ 26ഉം വിജയിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് മമത ബാനര്‍ജി. '30 സീറ്റുകളില്‍ 26 സീറ്റിലും വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ടാണ് 30 സീറ്റിലും വിജയിക്കും എന്ന് പറയാത്തത്. ബാക്കി നാല് സീറ്റുകള്‍ നിങ്ങള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വിട്ടുകൊടുത്തോ'- നന്ദിഗ്രാമത്തിലെ ചാണ്ഡിപുര് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയായിരുന്നു മമതയുടെ പ്രതികരണം.
'30 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ വിജയം നേടാനാവുമെന്ന് ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല. പോളിങ് ശതമാനം 84 ശതമാനമായതിനാല്‍ ഞങ്ങള്‍ വിജയിക്കുമെന്ന് പറയാന്‍ എനിക്ക് കഴിയില്ല' -മമത പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന് ഒരു ദിവസത്തിനുള്ളില്‍ എങ്ങനെയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നതെന്ന് മമത ബാനര്‍ജി അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെ ചോദിച്ചു. ഡല്‍ഹിയില്‍ പത്രസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പശ്ചിമ ബംഗാളിലെ വിജയ പ്രവചനം.
പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടുചെയ്ത 30 മണ്ഡലങ്ങളില്‍ 26ലും ബിജെപി വിജയിക്കുമെന്ന് അകാശവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ രംഗത്തെത്തിയത്. ആസാമില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 സീറ്റുകളില്‍ 37 സീറ്റുകളും ബി.ജെ.പി സ്വന്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെയും ആസാമിലെയും ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് നടന്നത്.
'ഇന്നലെ വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ ഒരു അക്രമസംഭവങ്ങളും നടക്കാതെ പോളിങ് പ്രക്രിയ നടന്നു. പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ ബിജെപിക്ക് അമുകൂലമായി വോട്ടു ചെയ്തതിന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും' അദ്ദേഹം പറഞ്ഞു. മമത സര്‍ക്കാര്‍ ജനങ്ങളെ നിരാശരാക്കി. അതിനാല്‍ ഇടതില്‍ നിന്നുള്ള മാറ്റത്തിനായി ജനങ്ങള്‍ വോട്ടു ചെയ്തു. ബിജെപി ഒരു സോനാര്‍ ബംഗ്ലാ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുകയും ബംഗാള്‍ വികസനം സാധ്യമാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഇത്തവണ നന്ദിഗ്രാമില്‍ നിന്നാണ് മമത മത്സരിക്കുന്നത്. തൃണമൂല്‍ മുന്‍ നേതാവായിരുന്ന സുവേന്ദു അധികാരിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. മാര്‍ച്ച് 30 വരെയാണ് നന്ദിഗ്രാമില്‍ പ്രചാരണം നടത്താന്‍ കഴിയുക. എട്ടു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് രണ്ടിനാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.