ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു പിന്നാലെയാണ് രാജ്യസുരക്ഷ, സ്ത്രീ ശാക്തീകരണം, കര്‍ഷകരുടെ ക്ഷേമം എന്നിവയില്‍ ഊന്നിയുള്ള ബി.ജെ.പി പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. 'ഞങ്ങള്‍ പാലിക്കും' എന്നാ പേരിലാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെങ്കില്‍ 'സങ്കല്പ് പത്ര്' എന്ന പേരാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
തൊഴലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനത്തോടെ കോണ്‍ഗ്രസ് പ്രകടനപത്രിക ആരംഭിക്കുമ്പോള്‍ രാജ്യസുരക്ഷയ്ക്കാണ് ബി.ജെ.പി പ്രമുഖ്യം നല്‍കിയിരിക്കുന്നത്.
കര്‍ഷകര്‍, സൈനിക ക്ഷേമം, ദേശ സുരക്ഷ, സുസ്ഥിര ഭരണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ മുന്‍ഗണനാക്രമം. കര്‍ഷകര്‍, സമ്പദ് വ്യവസ്ഥ, അടിസ്ഥാന വികസനം, ആരോഗ്യമേഖല എന്നിങ്ങനെയാണ് ബി.ജെ.പിയുടെ മുന്‍ഗണന.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും മുന്നോട്ടുവയ്ക്കുന്ന പ്രചാരണവിഷയങ്ങള്‍ പ്രതിഫലിക്കുന്നതാണ് പ്രകടനപത്രികകള്‍. ബാലാകോട്ട് തിരിച്ചടിയുടെയും ഉപഗ്രഹ വേധ മിസൈലിന്റെയും പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷയ്ക്കാണ് ബി.ജെ.പി പ്രമുഖ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസാകട്ടെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിക്കും
രണ്ടാമത്തെ പ്രാമുഖ്യം കര്‍ഷകര്‍ക്ക് നല്കിയിരിക്കുന്നുവെന്നതാണ് ഇരു പാര്‍ട്ടികളുടെയും പ്രകടനപത്രികകള്‍ തമ്മിലുള്ള സാമ്യം. ബി.ജെ.പിയും കോൺഗ്രസും പ്രകടനപത്രികയിൽ ഓരോ വിഷയങ്ങളിലും സ്വീകരിച്ചിരുന്ന നിലപാട് എന്താണെന്നു പരിശോധിക്കാം.
ദാരിദ്ര്യം;ഇന്ത്യന്‍ ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവങ്ങള്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.
2022 ഓടെ 80 കോടിയോളം വരുന്ന ദരിദ്രര്‍ക്ക് സ്വന്തമായി വീടും 13 കിലോ പഞ്ചസാരയും ലഭ്യമാക്കുന്ന ജന്‍ ധന് യോജന നടപ്പാക്കുമെന്ന വാഗ്ദാനമാണ് ബി.ജെ.പി മുന്നോട്ടു വച്ചിരിക്കുന്നത്.
കാശ്മീര്‍ വിഷയം;ചര്‍ച്ചകളിലൂടെ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിനുള്ളത്. സൈന്യത്തിന്റെ സാന്നിധ്യം ഘട്ടം ഘട്ടമായി കുറച്ച് കാശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. അതേസമയം ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ചോ കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചോ പ്രകടനപത്രികയിൽ ഒന്നും പറയുന്നുമില്ല.
ബി.ജെ.പിയാകട്ടെ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കുമെന്നും കാശ്മീരി പണ്ഡിറ്റുകളുടെ സുഗമമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും പറയുന്നു.
തീവ്രവാദം;തീവ്രവാദം ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടാണ് ബി.ജെ.പി . തീവ്രവാദം ഇല്ലാതാക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്നും ബി.ജെ.പി പറയുന്നു.
നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ രൂപീകരിച്ച് തീവ്രവാദം അവസാനിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.
കര്‍ഷകര്‍;കര്‍ഷകര്‍ക്ക് പെന്‍ഷനും 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതിയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും നല്‍കുമെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് നല്‍കുന്നത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റും അവതരിപ്പിക്കും. കാര്‍ഷിക വായ്പാ തിരിച്ചടവ് മുടക്കിയാല്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്ന വാഗ്ദാനവും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നു.
ജി.എസ്.ടി;ജി.എസ്.ടി ലഘൂകരിക്കുമെന്നാണ് ബി.ജെ.പി വാഗ്ദാനം.
ജി.എസ്.ടി രണ്ടു സ്ലാബുകളാക്കി ലഘൂകരിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.
പട്ടികജാതി - വര്‍ഗ വിഭാഗങ്ങള്‍;ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പട്ടിക ജാതി- വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.
ജുഡീഷ്യറി ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍, പട്ടിക ജാതി- വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ന്യൂനപക്ഷ വിഭാഗങ്ങളുടേതടക്കം പ്രതിനിധ്യം ഉറപ്പാക്കാന്‍ തുല്യാവസര കമ്മീഷന് രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
Also Read
'വിശ്വാസ സംരക്ഷണം ഉറപ്പാക്കും'; ബി.ജെ.പി പ്രകടനപത്രികയില്‍ ശബരിമലയുംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.